തിരുവിള്ളക്കാവ് ശാസ്താവിനേയും ചാത്തക്കുടം ശാസ്താവിനേയും ഒരു ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന ചടങ്ങ്







പൂരത്തിലെ ചില കൗതുക കാഴ്ച്ചകൾ !

പെരുവനം ആറാട്ടുപുഴ പൂരം എന്നു പറഞ്ഞാൽ വെറും ഒരു പൂരം അല്ലാ . നിരവധി ചടങ്ങുകളും ആചാരങ്ങളും ആഘോഷങ്ങളും, അതിനേക്കാൾ ഏറെ മത്സരങ്ങളും ഒക്കെ ആയിട്ടുള്ള അതൊരു മഹാസംഭവം തന്നെ ആണ് .ദേശമംഗലം നമ്പൂരിയും ചിറ്റൂർ നമ്പൂരിയും തമ്മിലുള്ള കിടമത്സരത്തിന്റെ ബാക്കിപത്രം ആണ് ഇന്നത്തെ പെരുവനം ആറാട്ടുപുഴ പൂരം . ആ മത്സരത്തിന് ഉപയോഗിച്ച തന്ത്രങ്ങൾ മുഴുവനും ചടങ്ങുകൾ ആയി ഇന്നും നിലനിൽക്കുന്നുണ്ട് . ഈ പൂരക്കാലം അവസാനിക്കുന്നത് കൗതുകകരമായ ഒരു കാര്യത്തോടെയും അതോടൊപ്പം നമ്മൾക്ക് നല്ലൊരു സന്ദേശവും നൽകുന്നു എന്നുള്ളതാണ് .

ഗ്രാമരക്ഷക്കായിട്ടുള്ള ഗ്രാമബലിയോടെ ആണ് പെരുവനം ആറാട്ടുപുഴ പൂരം സമാപിക്കുന്നത് . തിരുവിള്ളക്കാവ് ശാസ്താവിനേയും ചാത്തക്കുടം ശാസ്താവിനേയും ഒരു ആനപ്പുറത്ത് എഴുന്നെള്ളിച്ചാണ് ഗ്രാമബലി നടത്തുന്നത് . ഒരാനപ്പുറത്ത് രണ്ടുദേവനെ എഴുന്നെള്ളിക്കൽ വേറെ ഒരിടത്തും ഇല്ല്യാ എന്നുള്ളത് മാത്രല്ല കൗതുകകരം കിടമത്സരത്തിന്റെ അവസാനം ബദ്ധവൈരികൾ ആയ ചിറ്റൂർ നമ്പൂതിരി ഊരാളനായിട്ടുള്ള തിരുവിള്ളക്കാവ് ശാസ്താവും ദേശമംഗലം ഊരാളനായിട്ടുള്ള ചാത്തക്കുടം ശാസ്താവും ഒരാനപ്പുറത്ത് എഴുന്നെള്ളി ഗ്രാമരക്ഷക്കായി ഹവിസ്സ് തൂവുന്നു എന്നുള്ളത് ആണ് കൗതുകകരം . നാടിന്റെ രക്ഷ വരുമ്പോൾ വൈരാഗ്യം മാറ്റി വക്കുന്നു അല്ലെങ്കിൽ അത് മാറ്റി വച്ച് ഒന്നിച്ചു നിൽക്കണം എന്നുള്ള ഒരു സന്ദേശം നൽകുന്നു .

ഇനി വേറെ ഒന്നുണ്ട് . ചാത്തക്കുടം ശാസ്താവ് ആനയും സന്നാഹങ്ങളും , ആളുകളെയും തിരുവിള്ളക്കാവിലേക്ക് കൊടുത്തയച്ച് തിരുവിള്ളക്കാവ് ശാസ്‌താവിനെ കൊണ്ടുവന്നു സ്വന്തം ശ്രീലകത്ത് തന്നെ വേണ്ട വിധം സ്വീകരിച്ചിരുത്തി വേണ്ട ആതിത്ഥ്യ മര്യാദകൾ ഒക്കെ ചെയ്ത് രണ്ടുപേരും കൂടി ഗ്രാമബലിക്കു ഇറങ്ങുന്നു .കിഴക്കേ ഗോപുരത്തിലൂടെ പുറത്ത് കടന്ന് തന്ത്രി ആലിന് ഹവിസ്സ് തൂവും പിന്നെ പെരുവനം ഗ്രാമത്തിന്റെ അതിരു സങ്കൽപ്പിച്ച് ഹവിസ്സു തൂവിയതിനുശേഷം, പിടിക്കപ്പറമ്പ് ,ഷാരിക്കൽ , മുളങ്ങ് ,തൊട്ടിപ്പാൾ ,ആറാട്ടുപുഴ ,ഊരകം, നറുകുളങ്ങര, വാരണംകുളം എന്നീ ക്ഷേത്രങ്ങളിലും ഹവിസ്സു തൂവി പെരുവനത്ത് ഇരട്ടയപ്പന്റെ സന്നിധിയിൽ എത്തിച്ചേരും . ഇവിടേക്ക് ഒക്കെ നടന്നു പോവുന്ന വഴിയിൽ ഉള്ള ജലാശയങ്ങളിലും , ഉത്തമ വൃക്ഷങ്ങളിലും , നാലുംകൂടിയ വഴികളിലും തന്ത്രി ഹവിസ്സ് തൂവുന്നുണ്ട് . അത് കഴിഞ്ഞ് ഇരട്ടയപ്പന്റെ മതിൽക്കകത്തുള്ള ഉത്തമവൃക്ഷങ്ങളിലും തന്ത്രി ഹവിസ്സ് തൂവുന്നു . ഏറ്റവും പവിത്രമായ സ്ഥലത്ത് ആണ് ഹവിസ്സ് തൂവുക .എല്ലാത്തിന്റെയും ഒപ്പം പ്രകൃതിയെ കൂടി സംരക്ഷിക്കണം എന്നുള്ള സന്ദേശം അല്ലേ ഇതിൽ ഉള്ളത് .

ഇനി വേറെ ഒന്നുള്ളത് ഗ്രാമബലിയും മറ്റു ചില ചടങ്ങുകളും കഴിഞ്ഞാൽ , തിരുവിള്ളക്കാവ് ശാസ്‌താവിനെ തിരുവിള്ളക്കാവ് ക്ഷേത്രത്തിൽ കൊണ്ട് ചെന്നാക്കിയിട്ടാണ് ചാത്തക്കുടം ശാസ്താവ് ചാത്തകുടത്തേക്കു മടങ്ങുന്നത് .കൊണ്ടുചെന്നാക്കുമ്പോൾ അകത്ത് വിളിച്ചിരുത്തിയതിനുശേഷം ആണ് പറഞ്ഞയക്കുന്നത് . അത് വേറൊരു മര്യാദ .

രാത്രി പന്ത്രണ്ടു മണിക്ക് തുടങ്ങി പുലർച്ചവരെ നീളുന്ന സമയത്ത് ഗ്രാമബലി നടക്കുന്നതിനാൽ പലർക്കും ഇതിനെ കുറിച്ച് അറിയില്ല അല്ലെങ്കിൽ പലരും അത് കണ്ടിട്ടില്ലാ. തിരുവിള്ളക്കാവ് ശാസ്താവിനേയും ചാത്തക്കുടം ശാസ്താവിനേയും ഒരു ആനപ്പുറത്ത് എഴുന്നെള്ളിച്ചാണ് ഗ്രാമബലി നടത്തുന്നത് , പിന്നെ ആറാട്ടുപുഴ ശാസ്തിവിനും ഗ്രാമബലി ഉണ്ട് എന്നൊക്കെ അറിയാം എന്നുള്ളത് എന്നല്ലാതെ അതിന്റെ ചടങ്ങുകൾ , ഉത്രം വിളക്കിന്റെ തിരക്കിൽ ആയത് കാരണം ഞാനും അത്ര ശ്രദ്ധിച്ചിരുന്നില്ല . ഇന്ന് ഒരു ആവശ്യത്തിനായി ചാത്തകുടത്തിന്റെ പൂര ചടങ്ങിലൂടെ ഒന്ന് കടന്നു പോയപ്പോൾ ആണ് ഗ്രാമബലിയുടെ ചടങ്ങുകൾ ശ്രദ്ധിച്ചത് .

എന്ത് വഴക്കും കിടമത്സരങ്ങളും ഉണ്ടായാലും നാടിന്റെ രക്ഷയുടെ കാര്യം വരുമ്പോൾ ഒന്നിച്ചു നിൽക്കണം , ശത്രുവിനോട് ഇടപെടുമ്പോഴും ഒരു ധാർമിക മര്യാദയൊക്കെ വേണം ,എല്ലാത്തിനും ഉപരിയായി പ്രകൃതി തന്നെ ആണ് ഈശ്വരൻ എന്നുള്ള മഹാസന്ദേശം നൽകിയല്ലേ ഓരോ പൂരക്കാലവും കൊടിയിറങ്ങി കടന്നു പോവുന്നത് എന്ന് തോന്നി പോയി. വെറും ഒരു പൂരം അല്ലാ പെരുവനം ആറാട്ടുപുഴ പൂരം എന്ന് ഒന്നും കൂടി ബോദ്ധ്യമായി . .