Showing posts with label Ettumanur. Show all posts
Showing posts with label Ettumanur. Show all posts

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പന്‍

വൈകാരികവും ഭക്തിനിര്‍ഭരവുമായ പിതൃസങ്കല്‍പത്തില്‍ ഏറ്റുമാനൂരപ്പനെ കാണുന്ന എത്രയോ അമ്മമാര്‍ കേരളത്തിലുണ്ടാകും. ഏറ്റുമാനൂരപ്പന്‍, എല്ലാറ്റിനും പരിഹാരം നിര്‍ദ്ദേശിക്കും എന്ന് എപ്പോഴും പറയാറുള്ള എന്റെ അമ്മയുടെ ഭക്തി കാണുമ്പോള്‍ ഞാനാലോചിക്കും, വിശ്വാസത്തിന്റെ ദാര്‍ഢ്യവും ഭക്തിയുടെ സുതാര്യതയും സമന്വയിക്കുന്ന കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍ മഹാക്ഷേത്രം.
ഭക്തനായി, ജിജ്ഞാസുവായി, പരാതിക്കാരനായി എത്തുന്നവര്‍ക്കെല്ലാം അലൗകികമായ ഗാംഭീര്യംകൊണ്ട് സാന്ത്വനം നല്‍കുന്ന ജഗദീശ്വരനായി മലയാളികള്‍ ഏറ്റുമാനൂരപ്പനെ കാണുന്നത് എന്തുകൊണ്ടാവണം? ഏറ്റുമാനൂരപ്പന്റെ കീര്‍ത്തിചരിതം എഴുതാന്‍ ഒരു പൂന്താനം ഉണ്ടായിരുന്നില്ല. വാതരോഗവിമുക്തിക്കായി പ്രാര്‍ത്ഥിക്കാന്‍ മേല്‍പ്പുത്തൂരുണ്ടായിരുന്നില്ല. കുറൂരമ്മയെപ്പോലെ ഭഗവാനെ സ്‌നേഹിച്ച ഒരു ഭക്തയെപ്പറ്റിയും പുണ്യചരിതങ്ങളില്‍ കാണുന്നില്ല. നാവില്‍നിന്ന് കാതുകളിലേക്കായി, എന്നിട്ടും ഏറ്റുമാനൂരപ്പന്റെ മാഹാത്മ്യകഥകള്‍ പടര്‍ന്നു. ഏറ്റുമാനൂരപ്പന്റെ അടിയാനെന്നു പറയുന്നതില്‍ അഭിമാനിക്കുന്നവര്‍, വലിയ വിളക്കിലെ എണ്ണക്കരി പ്രസാദം ഒരു നിധിപോലെ സൂക്ഷിക്കുന്നവര്‍, ഏഴരപ്പൊന്നാനപ്പുറത്തിരിക്കുന്ന ഏറ്റുമാനൂരപ്പനെ എട്ടാമുത്സവത്തിന് തൊഴാന്‍ പോയി എന്ന് അഭിമാനത്തോടെ പറയുന്നവര്‍ ഈ കേരളത്തില്‍ നിരവധിയാണ്.
ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടം-അഞ്ചുവര്‍ഷം ഞാന്‍ പൂര്‍ത്തിയാക്കിയത് ഏറ്റുമാനൂര്‍ ആയിരുന്നു. പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ചുവര്‍ച്ചിത്രപഠനകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു ഞാനന്ന്. അധ്യാപകനില്‍നിന്ന് മുഴുവന്‍ സമയ ഗവേഷകനിലേക്കുള്ള ചുവടുമാറ്റം ആദ്യമാദ്യം സങ്കടമുണ്ടാക്കിയിരുന്നു. സങ്കടങ്ങള്‍ പറയാനായി ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ പോകും.
ദേവനും ഭക്തനും തമ്മിലുള്ള ആത്മീയബന്ധത്തിന്റെ കാണാച്ചരടുകള്‍ തിരിച്ചറിഞ്ഞത് അന്നായിരുന്നു. സര്‍വവും സമര്‍പ്പിക്കുന്നതിന്റെ സാന്ദ്രാനന്ദത്തെപ്പറ്റി അറിഞ്ഞതും അന്നായിരുന്നു. പതിവായി ക്ഷേത്രത്തില്‍ വരുന്നവര്‍ പരസ്പരം ബന്ധുക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്.
മഹാനടനായ എസ്.പി.പിള്ളയെ അടുത്തുപരിചയപ്പെട്ടത് ഏറ്റുമാനൂരെ മതിലകത്തുവച്ചാണ്. വാനപ്രസ്ഥത്തിന്റെ ശാന്തിഭൂമിയില്‍ ഉദ്വേഗരഹിതനായി തീര്‍ത്ഥാടനം നടത്തുകയായിരുന്നു ആശാന്‍ അന്ന്. സിനിമാരംഗത്തെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചും മറ്റും നേരിട്ട് കേള്‍ക്കാന്‍ എത്തിയവരെ എസ്.പി. ആശാന്‍ നിരാശപ്പെടുത്തി. നാവില്‍ എപ്പോഴും പഞ്ചാക്ഷരീമന്ത്രം മാത്രം. നെറ്റിയില്‍ മായാത്ത വിഭൂതി. കഴുത്തില്‍ ഒരു രുദ്രാക്ഷമാല എപ്പോഴുമുണ്ടാകുമായിരുന്നു. തോളില്‍ അപൂര്‍വം ചിലപ്പോള്‍ അനാര്‍ഭാടമായൊരു തോര്‍ത്തു കണ്ടിരുന്നു. ഉത്സാഹത്തിനും ചടുല ഭാഷണത്തിനും മറ്റുള്ളവരെ അനുകരിച്ചുള്ള നടത്തത്തിനുമൊന്നും അപ്പോഴും മാറ്റമുണ്ടായിരുന്നില്ല.
അവസാനംരംഗം പൂര്‍ത്തിയാക്കാതെ കളി മതിയാക്കിയ എസ്.പി.പിള്ളയ്ക്ക് എന്തുപറ്റി എന്ന് ചോദിക്കുന്നവര്‍, അന്നുണ്ടായിരുന്നു. അരങ്ങിലെ കളി പെട്ടെന്ന് മതിയാക്കേണ്ടിവന്നപ്പോള്‍ മദ്യത്തിലേക്ക് വഴുതിവീഴുമെന്ന് തോന്നി. രക്ഷപ്പെട്ടത് നാമജപം കൊണ്ടായിരുന്നു. ഇടതുപക്ഷ സഹയാത്രികന്‍ ക്ഷേത്രവിശ്വാസിയായതിനെപ്പറ്റി അറിയാന്‍ വന്നവരോടും അദ്ദേഹത്തിന്റെ മറുപടി ഉദാസീനമായിരുന്നു. പ്രശസ്തിയും പണവും ക്ഷണികമല്ലേ? ‘പഠിപ്പില്ലാത്തവന്റെ ലൈബ്രറി’ എന്നൊരു ബോര്‍ഡോടുകൂടി ഒരു ഗ്രന്ഥപ്പുര അന്ന് എസ്.പി. പിള്ളയ്ക്കുണ്ടായിരുന്നു. മതവും തത്വചിന്തയും നോവലും കഥകളും ഉള്‍പ്പെടുന്ന ഗ്രന്ഥപ്പുര. ആര്‍ക്കും അവിടെ വന്നിരുന്നു വായിക്കാം. കൊടുത്തയക്കുകയില്ല. പുസ്തകം കൊണ്ടുപോകുന്നവര്‍ തിരികെ തരില്ലെന്നാണ് അനുഭവം. ആശാന്‍ ചിരിച്ചു.
ഈശ്വരാന്വേഷണത്തിന്റെ വ്യത്യസ്തമാര്‍ഗ്ഗം മറ്റൊരു തീര്‍ത്ഥാടകനില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. ‘ആര്യാമൃതം’ എഴുതിയ മഠം പരമേശ്വരന്‍ നമ്പൂതിരി, ക്ഷേത്രാരാധന ഇഷ്ടപ്പെട്ടിരുന്ന ഒരു വേദാന്തിയായിരുന്നു. ബ്രഹ്മോപാസനയ്ക്ക് പ്രാധാന്യംകൊടുത്ത ജ്ഞാനി. ചരിത്രമാണ് മഠം പരമേശ്വരന്‍ നമ്പൂതിരിയുടെ ഇഷ്ടവിഷയം. സ്ഥലനാമപഠനത്തിലൂടെ ചരിത്രത്തിന്റെ അടരുകള്‍ വേര്‍തിരിക്കാനാവുമെന്ന് മഠം പരമേശ്വരന്‍ നമ്പൂതിരി വിശ്വസിച്ചു. ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് സ്ഥലനാമങ്ങള്‍ക്ക് പലപ്പോഴും നിദാനമെന്ന് അദ്ദേഹം പറയും. ഏറ്റ്=ഉയര്‍ന്ന, മാന്‍=പരന്ന അഥവാ നിരന്ന, ഊര്=ദിക്ക്. ഏറ്റുമാനൂരില്‍ പെയ്യുന്ന മഴവെള്ളം പുറത്തേക്ക് പോകുന്നതല്ലാതെ അങ്ങോട്ട് ഒരു നീര്‍ച്ചാലും ഒഴുകിച്ചെല്ലുന്നില്ലെന്നും വെള്ളത്തിന്റെ പോക്കുവരവാണ് ആദിമജനങ്ങള്‍ക്ക് സ്ഥലത്തിന്റെ പൊക്കത്താഴ്ച നിശ്ചയിക്കുന്നതിന് നിദാനമാകുന്നതെന്നും അദ്ദേഹം വാദിക്കും.
കേരളത്തിലെ 32 നമ്പൂതിരിഗ്രാമങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍. നമ്പൂതിരിഗ്രാമമെന്നാല്‍ നമ്പൂതിരിമാര്‍ക്ക് പ്രാബല്യമുള്ള ഗ്രാമം എന്നുമാത്രമാണര്‍ത്ഥം. ഓരോ നമ്പൂതിരിഗ്രാമവും ഓരോ ബ്രാഹ്മണസങ്കേതം ആയിരുന്നു. ഗ്രാമങ്ങള്‍ എന്നറിഞ്ഞിരുന്ന ഈ സങ്കേതങ്ങളില്‍, നാടുവാഴികള്‍ക്ക് കാര്യമായ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കിടങ്ങൂരിനെയും കുമാരനല്ലൂരിനെയും പോലെ ഏറ്റുമാനൂരിനെയും ലാളിച്ചതും പരിപാലിച്ചതും മീനച്ചിലാറായിരുന്നു. മീനച്ചിലാര്‍ അന്ന് കവണയാര്‍ ആയിരുന്നു. കുമാരനല്ലൂരിനടുത്തുള്ള കവണാറ്റുംകര എന്ന സ്ഥലപ്പേരും മഠം പരമേശ്വരന്‍ നമ്പൂതിരി ഓര്‍ത്തു.
ഫലഭൂയിഷ്ഠമായ നദീതടങ്ങളില്‍, തെങ്ങിന്‍തോപ്പുകളും വാഴത്തോപ്പുകളും കമുകിന്‍ തോപ്പുകളും നെല്‍പ്പാടങ്ങളും ക്രമേണ ഉണ്ടായി. കാര്‍ഷികമായ ഈ സമൃദ്ധി ഗ്രാമങ്ങളെയും ഗ്രാമക്ഷേത്രങ്ങളെയും സമ്പന്നമാക്കി. കിടങ്ങൂരിനെയും കുമാരനല്ലൂരെയും ക്ഷേത്രങ്ങള്‍ക്കും ഏറ്റുമാനൂര്‍ ക്ഷേത്രത്തോളം പഴക്കം ഉണ്ടായിരുന്നു.
മഹോദയപുരത്ത് പെരുമാക്കന്മാര്‍ ഭരിക്കാന്‍ തുടങ്ങിയ കാലമെന്ന് ചിത്രകാരന്മാര്‍ കരുതുന്ന ഒന്‍പതാം നൂറ്റാണ്ടില്‍ത്തന്നെ ഈ മൂന്നു ക്ഷേത്രങ്ങളും രൂപം കൊണ്ടതായിക്കരുതാം. വെമ്പൊലിനാട് പന്ത്രണ്ടാം നൂറ്റാണ്ടോടെ രണ്ടായതോടെ ഏറ്റുമാനൂര്‍ ഗ്രാമത്തിന്റെ സ്വച്ഛതയും തെല്ല് ഭഞ്ജിക്കപ്പെട്ടു. തെക്കുംകൂറും വടക്കുംകൂറും തമ്മില്‍ കൂടെക്കൂടെ ഉണ്ടായിരുന്ന കലഹങ്ങള്‍ക്കിടയില്‍പ്പെട്ട് ശ്വാസംമുട്ടിയത് ഏറ്റുമാനൂരായിരുന്നു. ഏറ്റുമാനൂര്‍ പിന്നീട് തെക്കുംകൂറിന് സ്വന്തമായി. മധുരയില്‍നിന്ന് പൂഞ്ഞാറ്റില്‍ എത്തിയ ഒരു പാണ്ഡ്യശാഖ ഇക്കാലത്ത് തെക്കുംകൂറിനെ പ്രീതിപ്പെടുത്താന്‍ ഏറ്റുമാനൂര്‍ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തി. പില്‍ക്കാലത്ത് പൂഞ്ഞാര്‍ രാജാക്കന്മാര്‍ എന്നറിഞ്ഞിരുന്നത് ഈ പാണ്ഡ്യശാഖയെ ആയിരുന്നു.


ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ഊരാണ്മ എട്ടു നമ്പൂതിരികുടുംബങ്ങള്‍ക്കായിരുന്നു. എട്ടൊന്നശ്ശേരിയും പുന്നക്കലുമായിരുന്നു, ഇവരില്‍ പ്രബലര്‍. ചെന്തിട്ട, പട്ടമന, ചിറക്കര, പറത്താനം, അയ്യന്‍കണിക്കല്‍, മംഗലം എന്നീ പേരുകളില്‍ അറിഞ്ഞിരുന്ന ഈ ബ്രാഹ്മണകുടുംബങ്ങളില്‍ പലതും കാലത്തെ അതിജീവിച്ചു. ബ്രാഹ്മണര്‍ക്ക് ഊരാണ്മ ലഭിക്കുന്നതിനു മുന്‍പ് ഏറ്റുമാനൂര്‍ക്ഷേത്രം, ശിവദ്വിജന്മാര്‍ എന്നറിഞ്ഞിരുന്ന മൂത്തതുമാര്‍ക്കു ആയിരുന്നു. വല്യേടത്ത്, തെക്കില്ലം, പാടകശ്ശേരി, ചിറ്റേഴം എന്നീ കുടുംബങ്ങള്‍ക്ക് ഇന്നും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് പ്രത്യേകാവകാശങ്ങളുണ്ട്.
കൊച്ചിയും കോഴിക്കോടുമായുള്ള യുദ്ധങ്ങളില്‍ തെക്കുംകൂറ് പലപ്പോഴും സാമൂതിരിപക്ഷത്തായിരുന്നു. സാമൂതിരി രാജവംശത്തിലെ ഒരു തമ്പുരാട്ടിയുടെ പേരില്‍ ഇന്നും നടക്കുന്ന മാധവിപ്പള്ളിപൂജയുടെ ആരംഭം ഇങ്ങനയാണ്. തെക്കുകൂറുമായി ആദ്യകാലങ്ങളില്‍ അടുപ്പമുണ്ടായിരുന്ന ചെമ്പകശ്ശേരി രാജവംശവും ഏറ്റുമാനൂര്‍ ക്ഷേത്രത്തോടും ഏറ്റുമാനൂര്‍ തേവരോടും എന്നും ഭക്തി കാണിച്ചിരുന്നു. ഉദരരോഗശാന്തിക്കായി ഒരു ദേവനാരായണന്‍ പഞ്ചലോഹത്തില്‍ ഒരു നന്ദിയെ നിര്‍മിച്ച് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനിടയായത് ഇക്കാരണത്താലാണ്.
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് നടന്ന (1749-50) തിരുവിതാംകൂര്‍ സൈന്യത്തിന്റെ മുന്നേറ്റത്തെത്തുടര്‍ന്ന് തെക്കുംകൂര്‍ ഏറ്റുമാനൂരില്‍നിന്ന് പിന്‍വാങ്ങി. പടയോട്ടത്തിന്റെ നാളുകളിലെന്നോ നശിപ്പിക്കപ്പെട്ട ഏറ്റുമാനൂര്‍ ഗോപുരത്തിന്റെ പുനര്‍നിര്‍മാണം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്തുതന്നെ നടന്നു. സ്വര്‍ണക്കൊടിമരത്തിന്റെ നിര്‍മാണം നടന്നതും, ഏഴരപ്പൊന്നാനകളെയും സ്വര്‍ണംകൊണ്ട് നിര്‍മിച്ച വാഴക്കുലയും മറ്റും പ്രായശ്ചിത്തമായി സമര്‍പ്പിക്കുന്നതും ഇതേത്തുടര്‍ന്നായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ചരിത്രം, മഠം പരമേശ്വരന്‍ നമ്പൂതിരി ഉപസംഹരിച്ചു.
അന്തിമഹാകാള സങ്കല്‍പ്പത്തിലുള്ള ശിവനെയാണ് മൂത്തതുമാര്‍ ഏറ്റുമാനൂരില്‍ പ്രതിഷ്ഠിച്ചത്. ശൈവ-വൈഷ്ണവ ഭേദമില്ലാതെ നമ്പൂതിരിമാര്‍ ശിവനെ അഘോരമൂര്‍ത്തിയായി സങ്കല്‍പ്പിച്ചു പൂജിക്കാന്‍ തുടങ്ങി. പൂഞ്ഞാര്‍ രാജാവിന്റെ നേതൃത്വത്തില്‍ നടന്ന നവീകരണാനന്തരമാണ് ശരഭമൂര്‍ത്തി എന്ന സങ്കല്‍പ്പത്തിന് പ്രചാരം വന്നത്. ശൈവ-വൈഷ്ണവ സംഘട്ടനങ്ങള്‍ അസാധാരണമല്ലാത്ത തമിഴ്‌നാട്ടിലെ അത്യപൂര്‍വമായ ഒരു ശൈവസങ്കല്‍പ്പമായിരുന്ന ശരഭമൂര്‍ത്തി അങ്ങനെയാണ് ഏറ്റുമാനൂരില്‍ എത്തുന്നത്.
കുലച്ച വില്ലുപോലെ കാണുന്ന വില്‍ക്കുളത്തിന് തെക്കുള്ള അന്തിമഹാകാളന്‍ കാവിലായിരുന്നു കാട്ടാമ്പാക്കില്‍ നിന്ന് ഒരു ശിവലിംഗം കൊണ്ടുവച്ചത്. വല്യേടത്തെ ഈശ്വരന്‍ മൂത്തത് പുരാവൃത്തം ഓര്‍മിച്ച് പറയുമായിരുന്നു.
ശുകന്ദേശം ഏറ്റുമാനൂര്‍ ക്ഷേത്രത്തെപ്പറ്റി പരാമര്‍ശിക്കുന്നില്ല. ഉണ്ണുനീലിസന്ദേശവും ക്ഷേത്രത്തെപ്പറ്റിയല്ല ഏറ്റുമാനൂരിനെക്കുറിച്ചാണ് പറയുന്നത്. തിരുവഞ്ചൂര്‍ വഴിയാണ് അന്ന് കടത്തുരുത്തിയില്‍ പോകേണ്ടിയിരുന്നത്. ഉദയനന്റെ മയൂരദൂതത്തില്‍ ഏറ്റുമാനൂരിനെ കൃത്യമായി വര്‍ണിക്കുന്നു.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഊരാള കുടുംബങ്ങളിലൊന്നായ എട്ടൊന്നശ്ശേരിയെ പിന്നീട് തമിഴ്‌നാട്ടിലെ തിരുവെട്ടിയൂര്‍ ക്ഷേത്രത്തിലെ പതിവുശാന്തിക്കാരായി ചോഴരാജാക്കന്മാര്‍ നിയമിച്ചത് ശങ്കരാചാര്യരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് എട്ടൊന്നശ്ശേരിയുടെ കുടുംബചരിത്രം പറയും.
തിരുവെട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇപ്പോള്‍ പൂജ നടത്തുന്നത് എട്ടൊന്നശ്ശേരി നിയോഗിച്ച ഒറ്റപ്പാലത്തെ ഒരു നമ്പൂതിരി കുടുംബമാണെന്ന് മാത്രം. ‘മലയാളി മാന്ത്രികന്റെ’ പൂജ തൊഴാന്‍ തമിഴ്‌നാട്ടിലെ അതിസമ്പന്നരും സിനിമാതാരങ്ങളും പതിവായി എത്താറുണ്ട്.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ദശാസന്ധിക്കാലത്താവണം വില്വമംഗലം വന്നതും തകര്‍ന്നുപോയ ക്ഷേത്രം വീണ്ടും നിര്‍മിക്കാന്‍ കാരണക്കാരനായതും. ഐതിഹ്യങ്ങളെ ചരിത്രകാരന്റെ വീക്ഷണത്തില്‍ അപഗ്രഥിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന മഠം പരമേശ്വരന്‍ നമ്പൂതിരി വിശദീകരിച്ചു. അപ്പോള്‍ ഖരപ്രതിഷ്ഠയെന്ന ഐതിഹ്യമോ? ഖരന്‍ ഒരു ശിവദ്വിജനാകാനാണ് സാധ്യത, മഠം മറുപടി പറഞ്ഞു.
മഠത്തിന്റെ നിരീക്ഷണങ്ങള്‍ ഏറ്റുമാനൂരെപ്പറ്റി പഠിക്കാന്‍ എനിക്ക് ഏറെ പ്രചോദനം നല്‍കി. വല്യേടത്തു മൂത്തതിന്റെ കൈവശമുണ്ടായിരുന്ന ഗ്രന്ഥവരികള്‍ മലയാളത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുന്നത്ര ബാലകൃഷ്ണപ്പണിക്കര്‍ ഏറ്റെടുത്തു. ചരിത്രപഠനം നിര്‍വഹിക്കാന്‍ ഞാനും.
കൃതകൃത്യതയോടെ ക്ഷേത്രാനുഷ്ഠാനങ്ങള്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു, ഗ്രന്ഥവരിയില്‍ ഏറെയും. ഉഷഃപൂജയും എതിര്‍പൂജയും പന്തീരടിപ്പൂജയും ഇവിടെമാത്രം പതിവുള്ള മാധവിപ്പള്ളിപ്പൂജയും എങ്ങനെ നടത്തണമെന്ന് ഈ ഗ്രന്ഥവരികളില്‍ വിശദീകരിക്കുന്നു.
ഭണ്ഡാരം തുറക്കേണ്ടതിനെപ്പറ്റിയും ജീവനക്കാര്‍ പരസ്പരം പുലര്‍ത്തേണ്ട മര്യാദകളെപ്പറ്റിയും ആചാരലംഘനം നടത്തിയാല്‍ ഇടേണ്ട പിഴയെപ്പറ്റിയും ഗ്രന്ഥവരി പരാമര്‍ശിക്കുന്നു. സങ്കേതത്തില്‍ നടന്നിരുന്ന വ്യഭിചാരത്തിനും കൊലപാതകത്തിനും കഠിനശിക്ഷകള്‍ വിധിച്ചിരുന്നു. ക്ഷേത്രസ്വത്ത് അപഹരിക്കുന്നവര്‍ക്കും നിര്‍ദാക്ഷിണ്യമായ ശിക്ഷകള്‍ നല്‍കിയിരുന്നു.
പടിഞ്ഞാറേ വാര്യത്തെ രാമന്‍ മതിലകത്ത് വച്ച് അറയ്ക്കല്‍ ശങ്കരനെ (ഇയാളും ഒരു ക്ഷേത്രക്കഴകക്കാരനാകാം) കല്ലുകൊണ്ട് എറിഞ്ഞ് മുറിച്ചതിന് 120 രാശിപ്പണം പിഴയിടാന്‍ കല്‍പിക്കുന്നതാണ് ഒരു രേഖ. അറയ്ക്കല്‍ ശങ്കരന്‍ രാമവാര്യരെ മറ്റൊരിക്കല്‍ മുറിവേല്‍പ്പിച്ചതിനും 120 രാശിപ്പണം പിഴ അടയ്ക്കാന്‍ ഊരാള സമിതി നിര്‍ദ്ദേശിക്കുന്നു.
വെണ്‍പാലനാടുടയ മണികണ്ഠവര്‍മ്മന്‍ കോതവര്‍മ്മന്‍ കോവിലധികാരികള്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് ദാനമായി നല്‍കുന്ന നിലങ്ങളെപ്പറ്റിയാണ് മറ്റൊരു ഓലയില്‍ പരാമര്‍ശിക്കുന്നത്. കൊല്ലവര്‍ഷം 927-ാമത് ധനുമാസം 22-ന് തിരുവേറ്റുമാനൂര്‍ മുക്കാല്‍വട്ടത്തിലെ പടിഞ്ഞാറെ ഗോപുരം പണിഞ്ഞതെന്നും തോട്ടക്കകത്തെ ഇളയപണിക്കര്‍ ആണ് അതിന് കണക്ക് തയ്യാറാക്കിയതെന്നും മറ്റൊരു രേഖ അറിയിക്കുന്നു.
കൊല്ലവര്‍ഷം 821-ലാണ് ഭൂഗര്‍ഭത്തിലുള്ള ഭണ്ഡാരം നിര്‍മിച്ചതെന്ന് ഇനിയൊരു രേഖയില്‍ പറയുന്നു. (ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനകളെയും മറ്റും ഭൂഗര്‍ഭത്തിലുള്ള ഈ ഭണ്ഡാരത്തിലാണ് സാധാരണ സൂക്ഷിക്കാറുള്ളത്.) കൊല്ലവര്‍ഷം 927ലാണ് നെല്‍പ്പുരയും ഊട്ടുപുരയും നിര്‍മിച്ചത്. കൊല്ലവര്‍ഷം 929-ാമാണ്ട് സമീപപ്രദേശമായ കാളികാവില്‍ ഭഗവതി ക്ഷേത്രം പുതുക്കി പണിയുന്നതിന് അഷ്ടമൂര്‍ത്തിമംഗലം (ഊരാണ്മസമിതിയിലെ ഒരംഗം) പാടശ്ശേരി (കൈസ്ഥാനിയിലെ ഒരംഗം) എന്നിവരെ ചുമതലപ്പെടുത്തുന്നതിനായി മറ്റൊരു രേഖയില്‍ കാണാം.
ഏറ്റുമാനൂര്‍ ദേവന്റെ ആറാട്ട് മുന്‍കാലങ്ങളില്‍ മീനച്ചിലാറിലായിരുന്നു. ഇതിനായി ഊരാളന്മാരും ഇടപ്രഭുക്കന്മാരും ഉത്സവമൂര്‍ത്തിയെ അനുഗമിച്ചിരുന്നു. കോലടിപണിക്കര്‍, മന്നത്തൂര്‍ പണിക്കര്‍, നാണലത്തു പണിക്കര്‍, കൂഴിക്കോട്ട പണിക്കര്‍, മാമലച്ചേറി കൈമള്‍, ഉള്ളാട്ടില്‍ കൈമള്‍, മുല്ലകുറുപ്പന്‍ കൈമള്‍, കുമ്മണ്ണൂര്‍ കുറുപ്പന്‍ കൈമള്‍, കുറവിലക്കാട് നാല്‍വര്‍, മാന്നാനത്ത് ഇരുവര്‍, നീണ്ടൂര്‍ കാവുടയനായര്‍ എന്നിവര്‍ തിരുവഞ്ചൂരേക്കുള്ള ആറാട്ട് ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നതായും ഏറ്റുമാനൂര്‍ ഗ്രന്ഥവരിയില്‍നിന്നു മനസ്സിലാക്കാം. നടയ്ക്കല്‍ മാപ്പിളമാര്‍ എന്നറിഞ്ഞിരുന്ന ക്രൈസ്തവ കുടുംബത്തിനായിരുന്നു ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള എണ്ണ എത്തിക്കാനുള്ള ചുമതല.
ചുവര്‍ച്ചിത്രങ്ങള്‍
ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിലുള്ള ചുവര്‍ചിത്രങ്ങള്‍ കലാലോകത്തില്‍ ഏറെ പ്രശസ്തമാണ്. ആനന്ദകുമാരസ്വാമിയുടെ 1913 ലെ ഒരു ലേഖനത്തില്‍ പഴയ ദ്രാവിഡ ചിത്രകലയുടെ ഏകമാതൃകയെന്ന് വിശേഷിപ്പിച്ചതാണ് തുടക്കം. പ്രശസ്തകലാനിരൂപകയായ സ്റ്റെല്ലാ ക്രാംറിഷ് പിന്നീട് ഏറ്റുമാനൂരില്‍ വന്നു. തിരുവിതാംകൂറില്‍ അന്ന് ആര്‍ട്ട് അഡൈ്വസറായിരുന്ന ജയിംസ് കസിന്‍സിന്റെ പ്രേരണയില്‍. വര്‍ണചിത്രാഞ്ചിതമായ ഒരു ചിത്രശലഭം അതിന്റെ ഉജ്ജ്വലപ്രഭവിതറി നില്‍ക്കുംപോലെയാണ് ഈ നടരാജചിത്രമെന്നാണ് സ്റ്റെല്ലാ ക്രാംറിഷ് വിശേഷിപ്പിച്ചത്. പില്‍ക്കാലത്ത് ഫിലാഡെല്‍ഫിയയിലെ മ്യൂസിയം ക്യുറേറ്റര്‍ ആയിരുന്നകാലത്തും ഏറ്റുമാനൂര്‍ ചിത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി അവര്‍ അന്വേഷിച്ചിരുന്നു. സ്റ്റെല്ലാ ക്രാംറിഷ് മരിക്കുന്നതിന് തൊട്ടുമുന്‍പ് എനിക്കെഴുതിയ ഈ കത്തുകള്‍ നിധിപോലെ ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നു.
മുറുക്കിക്കെട്ടിവച്ച ഒരു രുദ്രവീണയുടെ പ്രതീതിയാണ് ശിവതാണ്ഡവ ചിത്രം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ശ്രീപരമേശ്വരന്റെ തിരുനൃത്തം എന്ന വിശേഷണമാണ് വാസ്തവത്തില്‍ ഇതിന് ചേരുന്നത്. പരിഷ്‌കരണവ്യഗ്രരായ ഉദ്യോഗസ്ഥന്മാര്‍ പഴയ ചിത്രത്തിന് പുറത്തുകൂടി നീര്‍ച്ചായങ്ങള്‍ പുരട്ടി വിരൂപമാക്കിക്കളഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നീര്‍ച്ചായങ്ങള്‍ മാറ്റി പ്രകൃതിദത്ത വര്‍ണങ്ങള്‍ പുരട്ടി. അനന്തശയനം, അഘോരമൂര്‍ത്തി, ദ്വാരപാലകന്മാര്‍, ബാലകൃഷ്ണന്റെ വസ്ത്രാപഹരണം, വേട്ട നടത്തുന്ന ശാസ്താവ് എന്നിവയാണ് ഏറ്റുമാനൂരെ ഗോപുരത്തിലെ ഇതരചിത്രങ്ങള്‍.
ഏറ്റുമാനൂര്‍ ഗ്രന്ഥവരിയില്‍ കാണുന്നതുപോലെ കൊല്ലവര്‍ഷം 927-ാമതു ധനുമാസത്തിനുശേഷമാണ് ഗോപുരനിര്‍മാണം പൂര്‍ത്തിയാക്കുന്നതെങ്കിലും ചിത്രം വരയ്ക്കുന്നതും അതേ വര്‍ഷം ആകാനേ സാധ്യതയുള്ളൂ.
ദാരുശില്‍പ്പങ്ങള്‍
1752 ല്‍ വരച്ചതാണ് ഏറ്റുമാനൂരെ ചിത്രങ്ങള്‍ എന്ന് സ്വാഭാവികമായും അനുമാനിക്കാം. ബലിക്കല്‍പ്പുരയിലെ മച്ചിലും നമസ്‌കാരമണ്ഡപത്തിന്റെ മച്ചിലും ശ്രീകോവിലിന്റെ പുറംഭിത്തിയിലുമാണ് ദാരുശില്‍പ്പങ്ങള്‍. ശിവലീലകളാണ് നമസ്‌കാരമണ്ഡപത്തില്‍ കൊത്തിവച്ചിട്ടുള്ളത്. ശ്രീകോവിലിന്റെ പുറംഭിത്തിയില്‍ ദശാവതാരങ്ങളും രാമായണ കഥാസന്ദര്‍ഭങ്ങളും ശ്രീകൃഷ്ണലീലയും മറ്റും കാണാം. ചുവര്‍ച്ചിത്രങ്ങളെപ്പോലെ കലാപ്രാധാന്യം അര്‍ഹിക്കുന്നവയാണ് ഈ ദാരുശില്‍പ്പങ്ങള്‍. കുഞ്ചന്‍നമ്പ്യാരെപ്പോലൊരു കവിയായിരുന്നുവെങ്കില്‍ കണ്ടു, കണ്ടു എന്നവസാനിക്കുന്ന ഒരു കവിത തന്നെ എഴുതുമായിരുന്നു. വേണു ഗോപാലകൃഷ്ണനും ഏഴു കുതിരകള്‍ പൂട്ടിയ രഥത്തില്‍ ആഗതനാകുന്ന സൂര്യദേവനും ശ്രീരാമപട്ടാഭിഷേകവും മനസ്സില്‍ ഇപ്പോഴുമുണ്ട്. മുട്ടുപാവകളുടെ കൂട്ടത്തിലെ അഷ്ടാവക്രനെയും സാലഭഞ്ജികയെയും ഇവിടെ എത്തുന്നവര്‍ക്ക് മറക്കാന്‍ കഴിയുകയില്ല.

ഏഴരപ്പൊന്നാന

ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള "ഏഴരപ്പൊന്നാന" പുതുക്കിപ്പണിയണമെന്ന നിർദ്ദേശം സംബന്ധിച്ച് സെപ്തംമ്പർ 21 ന് മാതൃഭൂമിയിലും 22 ന് മനോരമയിലും വാർത്തകൾ കണ്ടു. ഏതൊരു ക്ഷേതത്തിലും രണ്ടുതരം ആരാധനാ വിധാനങ്ങളുണ്ട്. ഒന്ന് അനുഷ്ടാനപരം . രണ്ട് ആചാരപരം . അനുഷ്ഠാന പരമായ ചൈതന്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ എത്രയും പെട്ടെന്ന് അത് പരിഹരിക്കണം എന്നാണ് വിധി.ആചാരപരമായ കാര്യങ്ങൾക്ക് അത് വേണമെന്നില്ല. ഏഴരപ്പൊന്നാന ദേവ വാഹനം പോലും അല്ല എന്ന് പ്രത്യേകം മനസ്സിലാക്കണം . പ്രതിഷഠാ വേളയിൽ ക്ഷേത്രാചാര്യനും , ദൈവജ്ഞനും , ദേശനാഥനും ചേർന്ന് ഒരു ക്ഷേത്രത്തിലേയ്ക്ക് നിശ്ചയിക്കുന്ന ദിവസ മാസ ആട്ട വിശേഷങ്ങളാണ് അവിടുത്തെ അനുഷ്ഠാനങ്ങൾ . പിന്നീട് കാലികമായി വന്നു ഭവിക്കുന്നവയാണ് ആചാരങ്ങൾ. ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന പ്രദർശനം, ഏഴരപ്പൊന്നാന എഴുന്നെള്ളത്ത് എന്നിവ അത്തരത്തിൽ തികച്ചും ആചാരപരമായ കർമ്മങ്ങളാണ്. ഇതിൽ താന്ത്രികമായ ഒരു കർമ്മങ്ങളുമില്ല. ആചാരപ്രാധാന്യം മാത്രമുള്ള സങ്കൽപ്പം പൊളിച്ചു പണിയണമെന്ന നിർദ്ദേശം നൂറ്റാണ്ടുകൾ പഴക്കമുള്ളതും അതീവ ചരിത്ര പ്രാധാന്യമുള്ളതുമായ ഏഴരപ്പൊന്നാനകളോട് ചെയ്യുന്ന അങ്ങേയറ്റത്തെ അനാദരവാണ്‌. ഈ വിഷയത്തിൽ കൃത്യമായ പ്രതികരണം ഭക്ത ജന സമക്ഷത്ത് നിന്നുണ്ടാകു മെന്ന് പ്രതീക്ഷിക്കുന്നു.
ഏഴരപ്പൊന്നാന മാറ്റുന്നതിലും നല്ലത് എല്ലാം മാറ്റാൻ നടക്കുന്ന അഡ്വ.കമ്മീഷനെ മാറ്റുന്നതാണ്. അഥവാ ഏഴരപ്പൊന്നാനകൾക്ക് കേടുപാടുണ്ടെങ്കിൽ അതു പരിശോധിക്കാൻ വിദഗ്ദനായ ഒരു ആശാരിയെ നിയോഗിക്കണമെന്ന് കമ്മീഷന് പറയാം. അല്ലാതെ തുടക്കത്തിൽത്തന്നെ ഒരു പ്രത്യേക വ്യക്തിയെ അദ്ദേഹം നിർദ്ദേശിക്കുന്നത് തികച്ചും സംശയാസ്പദമാണ്. ശബരിമല ധ്വജം നിർമ്മിച്ച പ്രസ്തുത ആചാരി സംഘടിപ്പിച്ച ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും ആചാരിയിൽനിന്ന് പരസ്യമായി ആയിരങ്ങൾ വിലയുള്ള കൊടിമരത്തിന്റെ മാതൃക ഉപഹാരമായി സ്വീകരിക്കുക വഴി ഗുരുതരമായ കൃത്യവിലോപം വരുത്തുകയും ചെയ്തയാളാണ് അഡ്വ.കമ്മീഷൻ. ഇത് ഹൈക്കോടതി ദയവായി ശ്രദ്ധിക്കണം
ഏറ്റുമാരൂരപ്പന്റെ ഏഴര പൊന്നാനയുടെ മഹത്വം, അതിവിടെ എത്തിയതിന്റെ പിന്നിലുള്ള ചരിത്രം എന്നിവ കേട്ടിട്ടില്ലാത്തവർക്കായി ഒരു ചെറുവിവരണം കൂടി ചേർക്കുന്നു:
ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ അനിഴം തിരുനാൾ ശ്രീ മാർത്താണ്ഡ വർമ്മ രാജ്യ വിസ്തൃതി വ്യാപിപ്പിക്കുന്നതിനായി പട യോട്ടം നടത്തി. വടക്കുംകൂർ ആക്രമിച്ചപ്പോൾ ഏറ്റുമാനൂർ ദേശത്തിനും ക്ഷേത്രം വക സ്വത്തിനും സങ്കേതത്തിനും വലിയ നാശ നഷ്ടങ്ങൾ സംഭവിച്ചു. ഇതിന്റെ ഫല മായി മഹാരാജാവിനും കുടുംബത്തിനും അനവധി അനർഥ ങ്ങൾ വന്നു ചേർന്നു .ഇതിന് പരിഹാരമായി ഏറ്റുമാനൂരപ്പന് അഷ്ട ദിഗ് ഗജങ്ങളെ സ്വർണ്ണത്തിൽ തീർത്ത് അവയ്ക്കുള്ള തോട്ടിയും വളറും സഹിതം നടയ്ക്കു വെയ്ക്കാമെന്ന് നേർന്നു. എന്നാൽ വഴിപാട് പൂർത്തീ കരിക്കുന്നതിന് മുൻപ് 1758 ജൂലൈ മാസത്തിൽ അദ്ദേഹം നാട് നീങ്ങി. തുടർന്ന് അധികാരമേറ്റ ധർമ്മ രാജാ ശ്രീ കാർത്തിക തിരുനാൾ മഹാരാജാവിനാണ് വഴിപാട് നടത്തുന്നതിനുള്ള ഭാഗ്യമുണ്ടായത്. 1759 മെയ് മാസം 23 -ആം തീയതി കൊല്ലവർഷം 934 - ആമാണ്ട് ഇടവ മാസം 12 -ആം തീയതി തിങ്കളാഴ്ച ഉച്ച പൂജയ്ക്ക് മുമ്പായിട്ടാണ് പൊന്നാനകളെ നടയ്ക്കു വെച്ചത്. അഷ്ട ദിഗ്ഗജങ്ങളെ പ്രതിനിധാനം ചെയ്യുന്ന എട്ടാനകൾ ഏഴര യായതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട് . കൌശലമുണ്ട് . ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണവും എട്ടു മനക്കാർക്കായിരുന്നു . എട്ടുമനയൂരിൽ നിന്നാണ് ഏറ്റുമാനൂർ എന്ന സ്ഥല നാമം നിഷ്പന്നമായതെന്ന് ഉള്ളൂർ "കേരള സാഹിത്യ ചരിത്രത്തിൽ" സൂചിപ്പിക്കുന്നുണ്ട് . ഉണ്ണൂനീലിസന്ദേശത്തിൽപ്പോലും ഈ സ്ഥലനാമം പ്രദിപാദിക്കുന്നുണ്ട് . പുന്നയ്ക്കൽ , അയ്യങ്ങണിക്കൽ , ചിറക്കര , പുളിന്താനം ,പട്ടമന , മംഗലം , ചെന്തിട്ട , എട്ടൊന്നശ്ശേരി ഇവരാണ് എട്ടുമനക്കാർ
ഒരേപോലെ യുള്ള എട്ട് പൊന്നാനകളെ നടയ്ക്കു വെച്ചാൽ എട്ടുമനക്കാരും കൂടി വീതം വെച്ചെടുത്താലോ എന്ന് കുശാഗ്ര ബുദ്ധിയായിരുന്ന രാമയ്യൻ ദളവയ്ക്ക് സംശയമായി . അദ്ദേഹം മുന്നോട്ടു വെച്ച ഉപായമാണ് പൊന്നാനകളെ എഴരയാക്കുക എന്നത് അപ്പോൾ തുല്യമായി വീതിക്കുവാൻ കഴിയാതെ വരും അപ്രകാരം വന്നാൽ അവ ക്ഷേത്ര ത്തിൽ തന്നെ നില നില്ക്കുകയും ചെയ്യും അങ്ങനെ എട്ടാന ഏഴര യായി . രണ്ടടി പൊക്കമുള്ള ഏഴ് ആനകളും ഒരടി പൊക്കമുള്ള ഒരു അരയാനയും . പ്രായശ്ചിത്തമായി ഒരു സ്വർണ പഴുക്കാക്കുല കൂടി ഏറ്റുമാനൂരപ്പന് സമർപ്പിച്ചു . വലിയ ആനകൾ ആനകളോരോന്നിനും ഒരു തുലാം (ഏകദേശം 10 കിലോ ) തൂക്കവും അരയാനയയ്ക്ക് അര തുലാം (ഏകദേശം 5 കിലോ ) തൂക്കവുമാനുള്ളത് ആനകൾക്ക് ഓരോന്നിനും പേരുകളുമുണ്ട് . ദിക്കുകളും
ഐരാവതം - കിഴക്ക് 
പുണ്ഡരീകൻ - തെക്ക് കിഴക്ക് 
വാമനൻ - തെക്ക് (അരയാന)
കുമുദൻ - തെക്ക് പടിഞ്ഞാറ് 
അഞ്ജനൻ - പടിഞ്ഞാറ് 
പുഷ്പദന്തൻ - വടക്ക് പടിഞ്ഞാറ് 
സാർവ്വഭൌമൻ - വടക്ക്
സുപ്രതീകൻ - വടക്ക് കിഴക്ക്
എട്ടാം ഉത്സവത്തിന് ഏഴര പൊന്നാനകളെ ആസ്ഥാനമണ്ഡ പത്തിലും ആറാട്ട് വരവിന് അകമ്പടിയായും എഴുന്നെള്ളിക്കും. പിന്നെ ഒരു കൊല്ലക്കാലം ക്ഷേത്രത്തിലെ സ്ട്രോങ്ങ്‌ റൂമിൽ സുരക്ഷിതം . ശംഭോ മഹാദേവ .
https://www.facebook.com/photo.php?fbid=1487918177909929&set=a.434612063240551.90627.100000752832321&type=3