ഏഴരപ്പൊന്നാന

ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള "ഏഴരപ്പൊന്നാന" പുതുക്കിപ്പണിയണമെന്ന നിർദ്ദേശം സംബന്ധിച്ച് സെപ്തംമ്പർ 21 ന് മാതൃഭൂമിയിലും 22 ന് മനോരമയിലും വാർത്തകൾ കണ്ടു. ഏതൊരു ക്ഷേതത്തിലും രണ്ടുതരം ആരാധനാ വിധാനങ്ങളുണ്ട്. ഒന്ന് അനുഷ്ടാനപരം . രണ്ട് ആചാരപരം . അനുഷ്ഠാന പരമായ ചൈതന്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ എത്രയും പെട്ടെന്ന് അത് പരിഹരിക്കണം എന്നാണ് വിധി.ആചാരപരമായ കാര്യങ്ങൾക്ക് അത് വേണമെന്നില്ല. ഏഴരപ്പൊന്നാന ദേവ വാഹനം പോലും അല്ല എന്ന് പ്രത്യേകം മനസ്സിലാക്കണം . പ്രതിഷഠാ വേളയിൽ ക്ഷേത്രാചാര്യനും , ദൈവജ്ഞനും , ദേശനാഥനും ചേർന്ന് ഒരു ക്ഷേത്രത്തിലേയ്ക്ക് നിശ്ചയിക്കുന്ന ദിവസ മാസ ആട്ട വിശേഷങ്ങളാണ് അവിടുത്തെ അനുഷ്ഠാനങ്ങൾ . പിന്നീട് കാലികമായി വന്നു ഭവിക്കുന്നവയാണ് ആചാരങ്ങൾ. ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന പ്രദർശനം, ഏഴരപ്പൊന്നാന എഴുന്നെള്ളത്ത് എന്നിവ അത്തരത്തിൽ തികച്ചും ആചാരപരമായ കർമ്മങ്ങളാണ്. ഇതിൽ താന്ത്രികമായ ഒരു കർമ്മങ്ങളുമില്ല. ആചാരപ്രാധാന്യം മാത്രമുള്ള സങ്കൽപ്പം പൊളിച്ചു പണിയണമെന്ന നിർദ്ദേശം നൂറ്റാണ്ടുകൾ പഴക്കമുള്ളതും അതീവ ചരിത്ര പ്രാധാന്യമുള്ളതുമായ ഏഴരപ്പൊന്നാനകളോട് ചെയ്യുന്ന അങ്ങേയറ്റത്തെ അനാദരവാണ്‌. ഈ വിഷയത്തിൽ കൃത്യമായ പ്രതികരണം ഭക്ത ജന സമക്ഷത്ത് നിന്നുണ്ടാകു മെന്ന് പ്രതീക്ഷിക്കുന്നു.
ഏഴരപ്പൊന്നാന മാറ്റുന്നതിലും നല്ലത് എല്ലാം മാറ്റാൻ നടക്കുന്ന അഡ്വ.കമ്മീഷനെ മാറ്റുന്നതാണ്. അഥവാ ഏഴരപ്പൊന്നാനകൾക്ക് കേടുപാടുണ്ടെങ്കിൽ അതു പരിശോധിക്കാൻ വിദഗ്ദനായ ഒരു ആശാരിയെ നിയോഗിക്കണമെന്ന് കമ്മീഷന് പറയാം. അല്ലാതെ തുടക്കത്തിൽത്തന്നെ ഒരു പ്രത്യേക വ്യക്തിയെ അദ്ദേഹം നിർദ്ദേശിക്കുന്നത് തികച്ചും സംശയാസ്പദമാണ്. ശബരിമല ധ്വജം നിർമ്മിച്ച പ്രസ്തുത ആചാരി സംഘടിപ്പിച്ച ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും ആചാരിയിൽനിന്ന് പരസ്യമായി ആയിരങ്ങൾ വിലയുള്ള കൊടിമരത്തിന്റെ മാതൃക ഉപഹാരമായി സ്വീകരിക്കുക വഴി ഗുരുതരമായ കൃത്യവിലോപം വരുത്തുകയും ചെയ്തയാളാണ് അഡ്വ.കമ്മീഷൻ. ഇത് ഹൈക്കോടതി ദയവായി ശ്രദ്ധിക്കണം
ഏറ്റുമാരൂരപ്പന്റെ ഏഴര പൊന്നാനയുടെ മഹത്വം, അതിവിടെ എത്തിയതിന്റെ പിന്നിലുള്ള ചരിത്രം എന്നിവ കേട്ടിട്ടില്ലാത്തവർക്കായി ഒരു ചെറുവിവരണം കൂടി ചേർക്കുന്നു:
ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ അനിഴം തിരുനാൾ ശ്രീ മാർത്താണ്ഡ വർമ്മ രാജ്യ വിസ്തൃതി വ്യാപിപ്പിക്കുന്നതിനായി പട യോട്ടം നടത്തി. വടക്കുംകൂർ ആക്രമിച്ചപ്പോൾ ഏറ്റുമാനൂർ ദേശത്തിനും ക്ഷേത്രം വക സ്വത്തിനും സങ്കേതത്തിനും വലിയ നാശ നഷ്ടങ്ങൾ സംഭവിച്ചു. ഇതിന്റെ ഫല മായി മഹാരാജാവിനും കുടുംബത്തിനും അനവധി അനർഥ ങ്ങൾ വന്നു ചേർന്നു .ഇതിന് പരിഹാരമായി ഏറ്റുമാനൂരപ്പന് അഷ്ട ദിഗ് ഗജങ്ങളെ സ്വർണ്ണത്തിൽ തീർത്ത് അവയ്ക്കുള്ള തോട്ടിയും വളറും സഹിതം നടയ്ക്കു വെയ്ക്കാമെന്ന് നേർന്നു. എന്നാൽ വഴിപാട് പൂർത്തീ കരിക്കുന്നതിന് മുൻപ് 1758 ജൂലൈ മാസത്തിൽ അദ്ദേഹം നാട് നീങ്ങി. തുടർന്ന് അധികാരമേറ്റ ധർമ്മ രാജാ ശ്രീ കാർത്തിക തിരുനാൾ മഹാരാജാവിനാണ് വഴിപാട് നടത്തുന്നതിനുള്ള ഭാഗ്യമുണ്ടായത്. 1759 മെയ് മാസം 23 -ആം തീയതി കൊല്ലവർഷം 934 - ആമാണ്ട് ഇടവ മാസം 12 -ആം തീയതി തിങ്കളാഴ്ച ഉച്ച പൂജയ്ക്ക് മുമ്പായിട്ടാണ് പൊന്നാനകളെ നടയ്ക്കു വെച്ചത്. അഷ്ട ദിഗ്ഗജങ്ങളെ പ്രതിനിധാനം ചെയ്യുന്ന എട്ടാനകൾ ഏഴര യായതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട് . കൌശലമുണ്ട് . ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണവും എട്ടു മനക്കാർക്കായിരുന്നു . എട്ടുമനയൂരിൽ നിന്നാണ് ഏറ്റുമാനൂർ എന്ന സ്ഥല നാമം നിഷ്പന്നമായതെന്ന് ഉള്ളൂർ "കേരള സാഹിത്യ ചരിത്രത്തിൽ" സൂചിപ്പിക്കുന്നുണ്ട് . ഉണ്ണൂനീലിസന്ദേശത്തിൽപ്പോലും ഈ സ്ഥലനാമം പ്രദിപാദിക്കുന്നുണ്ട് . പുന്നയ്ക്കൽ , അയ്യങ്ങണിക്കൽ , ചിറക്കര , പുളിന്താനം ,പട്ടമന , മംഗലം , ചെന്തിട്ട , എട്ടൊന്നശ്ശേരി ഇവരാണ് എട്ടുമനക്കാർ
ഒരേപോലെ യുള്ള എട്ട് പൊന്നാനകളെ നടയ്ക്കു വെച്ചാൽ എട്ടുമനക്കാരും കൂടി വീതം വെച്ചെടുത്താലോ എന്ന് കുശാഗ്ര ബുദ്ധിയായിരുന്ന രാമയ്യൻ ദളവയ്ക്ക് സംശയമായി . അദ്ദേഹം മുന്നോട്ടു വെച്ച ഉപായമാണ് പൊന്നാനകളെ എഴരയാക്കുക എന്നത് അപ്പോൾ തുല്യമായി വീതിക്കുവാൻ കഴിയാതെ വരും അപ്രകാരം വന്നാൽ അവ ക്ഷേത്ര ത്തിൽ തന്നെ നില നില്ക്കുകയും ചെയ്യും അങ്ങനെ എട്ടാന ഏഴര യായി . രണ്ടടി പൊക്കമുള്ള ഏഴ് ആനകളും ഒരടി പൊക്കമുള്ള ഒരു അരയാനയും . പ്രായശ്ചിത്തമായി ഒരു സ്വർണ പഴുക്കാക്കുല കൂടി ഏറ്റുമാനൂരപ്പന് സമർപ്പിച്ചു . വലിയ ആനകൾ ആനകളോരോന്നിനും ഒരു തുലാം (ഏകദേശം 10 കിലോ ) തൂക്കവും അരയാനയയ്ക്ക് അര തുലാം (ഏകദേശം 5 കിലോ ) തൂക്കവുമാനുള്ളത് ആനകൾക്ക് ഓരോന്നിനും പേരുകളുമുണ്ട് . ദിക്കുകളും
ഐരാവതം - കിഴക്ക് 
പുണ്ഡരീകൻ - തെക്ക് കിഴക്ക് 
വാമനൻ - തെക്ക് (അരയാന)
കുമുദൻ - തെക്ക് പടിഞ്ഞാറ് 
അഞ്ജനൻ - പടിഞ്ഞാറ് 
പുഷ്പദന്തൻ - വടക്ക് പടിഞ്ഞാറ് 
സാർവ്വഭൌമൻ - വടക്ക്
സുപ്രതീകൻ - വടക്ക് കിഴക്ക്
എട്ടാം ഉത്സവത്തിന് ഏഴര പൊന്നാനകളെ ആസ്ഥാനമണ്ഡ പത്തിലും ആറാട്ട് വരവിന് അകമ്പടിയായും എഴുന്നെള്ളിക്കും. പിന്നെ ഒരു കൊല്ലക്കാലം ക്ഷേത്രത്തിലെ സ്ട്രോങ്ങ്‌ റൂമിൽ സുരക്ഷിതം . ശംഭോ മഹാദേവ .
https://www.facebook.com/photo.php?fbid=1487918177909929&set=a.434612063240551.90627.100000752832321&type=3