ലിംഗസമത്വം ശബരിമലയില്‍

ഒരുകാലത്ത് ശബരിമല ക്ഷേത്രം വാര്‍ത്തകളിലിടം നേടിയത് ജാതി, മത, വര്‍ണ, വര്‍ഗ വിവേചനങ്ങല്‍ക്കതീതമായി നിലനില്‍ക്കുന്ന ‘തത്വമസി’യെന്ന സമത്വദര്‍ശന കേന്ദ്രമായാണ്. നിര്‍ഭാഗ്യവശാല്‍ അടുത്തകാലത്തായി പലവിധ വിവാദങ്ങളാല്‍ കലുഷിതമായിരിക്കുകയാണ് ഈ പുണ്യഭൂമി.

ഇപ്പോഴത്തെ വിവാദം യുവതികളെ ശബരിമലയില്‍ കയറ്റണോ വേണ്ടയോ എന്നതാണല്ലോ. കയറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ സ്ത്രീ സമത്വവാദം ഉന്നയിക്കുമ്പോള്‍ മറുപക്ഷം അത് ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. പുതിയ ഗവണ്‍മെന്റ് ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ ആകാഷയോടെ കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം.

ശബരിമലയില്‍ 10 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് (അതായത് യുവതികള്‍ക്ക്)വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായപ്രകാരം ഇത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന്: ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്‍പ്പം നിത്യബ്രഹ്മചാരിയായ അയ്യപ്പനാണ്. യുവതികളെ പ്രവേശിപ്പിക്കുന്നത് അതിന് വിഘ്‌നമാകും. രണ്ട്: ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ 41 ദിവസത്തെ കഠിനവ്രതമെടുത്താണ് വരാറ്. യുവതികള്‍ക്ക് മാസമുറ (ആര്‍ത്തവം)ഉള്ളതിനാല്‍ അതിന് സാധിക്കില്ല.

യങ് ലോയേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കരണവാദികളുടെ അഭിപ്രായത്തില്‍ ഇത് ലിംഗവിവേചനമാണ്. കാരണം സ്ത്രീകള്‍ക്ക് മാത്രമായുള്ളതാണ് പ്രസ്തുത വിലക്ക്. അതുപോലെ തന്നെ ആര്‍ത്തവം അശുദ്ധിയല്ല, അത് ജീവശാസ്ത്രപരമായ പ്രകൃതിനിയമമാണ്. ശബരിമല ഒരു പൊതുസ്ഥലമാണ്. അവിടെ സ്ത്രീകളെ കയറ്റില്ലെന്ന് ക്ഷേത്രം അധികാരികള്‍ക്ക് പറയാനാകില്ല. ഈ വിഷയം സംബന്ധിച്ച കോടതിയുടെയും മാധ്യമവാര്‍ത്തകളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തില്‍ ചില ചോദ്യങ്ങള്‍ പ്രസക്തമാകുകയാണ്.
ശബരിമല പൊതുഇടം ആണോ?

പൊതുഇടം എന്നാല്‍ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാനാകുന്ന സ്ഥലങ്ങളാണ്. റോഡുകളും ആശുപത്രികളും പാര്‍ക്കും വിനോദസഞ്ചാരകേന്ദ്രങ്ങളുമൊക്കെ ഈ ഗണത്തില്‍പ്പെടും. എന്നാല്‍ ആരാധനാലയങ്ങള്‍ പൂര്‍ണമായും പൊതുഇടമാകില്ല. കാരണം ആരാധനാലയങ്ങള്‍ (പള്ളിയോ അമ്പലമോ ഗുരുദ്വാരയോ ഒക്കെ) വിശ്വാസികള്‍ക്കുള്ളതാണ്, വിശ്വാസികള്‍ക്ക് മാത്രം! പല ആരാധനാലയങ്ങളും അവിശ്വാസികളെ വിലക്കുന്നില്ല.

ശബരിമല ക്ഷേത്രവും അങ്ങനെ തന്നെ. എന്നാല്‍ അതിനര്‍ത്ഥം അവിശ്വാസികള്‍ക്ക് തോന്നുന്നത് ചെയ്യാമെന്നല്ല. മറിച്ച് അവര്‍ അവിടെ പ്രവേശിക്കുമ്പോള്‍ നിലവിലുള്ള ആചാരങ്ങള്‍ പാലിക്കേണ്ടതുണ്ട്. കാരണം ആരാധനാലയങ്ങളില്‍ ആദ്ധ്യാത്മിക അന്തരീക്ഷം നിലനിര്‍ത്തേണ്ടതുണ്ട്. വേദങ്ങളുടെ സാരാംശവും ക്ഷേത്രങ്ങളുടെ നടത്തിപ്പും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. അത് ‘ക്ഷേത്രം’ എന്ന സ്ഥാപനത്തിലെ ഭക്തിപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. അല്ലെങ്കില്‍ അമ്പലവും ചന്തയും വിനോദസഞ്ചാരകേന്ദ്രവും തമ്മിലെന്ത് വ്യത്യാസം?

ക്ഷേത്രങ്ങളെ പരിശുദ്ധിയുടെ പ്രതീകങ്ങളായാണ് കാണാറ്. കാരണം ഓരോ വ്യക്തിക്കും തന്റെ ഉള്ളിലുള്ള ദൈവിക ചൈതന്യം ഉണര്‍ത്തുവാനുപകരിക്കുന്ന സ്ഥലമാണിത്. അവിടെ കയറുന്നത് ഓരോ വ്യക്തിയും തനിക്ക് ആചരിക്കാനാവുന്നതില്‍ ഏറ്റവും പരിശുദ്ധമായ മനസ്സോടും ശരീരത്തോടും ആയിരിക്കും. രാവിലെ ചായപോലും കുടിക്കാതെ ക്ഷേത്രദര്‍ശനത്തിനെത്തുന്ന നല്ലൊരു ശതമാനം ഭക്തരുണ്ട്.

ഹൈന്ദവ വിശ്വാസപ്രകാരം കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യ ചിന്തകളും പ്രവൃത്തികളും ഉപേക്ഷിച്ചാണ് വിശ്വാസികള്‍ ക്ഷേത്രദര്‍ശനത്തിനു പോകുക. ഓരോ പ്രദേശത്തിനും സമൂഹത്തിനും അനുസരിച്ച് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തില്ല. ഉദാഹരണത്തിന് കുടുംബത്തില്‍ ജനനം, മരണം മുതലായവ ഉള്ളപ്പോള്‍ ക്ഷേത്രങ്ങളില്‍ കയറില്ല; മാംസാഹാരം കഴിച്ചിട്ടും കുളിക്കാതെയും ക്ഷേത്രദര്‍ശനം നടത്താറില്ല; ബ്രഹ്മചര്യവ്രതം വളരെ പ്രാധാന്യമായി കണക്കാക്കുന്നു. അതുപോലെ ആര്‍ത്തവസമയത്ത് സ്ത്രീകളും അടുത്തിടപഴകുന്നവരും ക്ഷേത്രത്തില്‍ കയറില്ല. ആര്‍ത്തവംപോലെ തന്നെ ജനനവും മരണവും ഒക്കെ ജീവശാസ്ത്രപരമായ പ്രകൃതിനിയമങ്ങളാണ്.

ഇവയൊക്കെ പരിശോധിച്ചാല്‍ യുവതികള്‍ക്ക് മാത്രം അല്ല, ഈ നിയമങ്ങളൊക്കെ ബാധകമെന്ന് മനസ്സിലാകും. കഴിഞ്ഞതവണ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ രാജപ്രതിനിധിക്കാകില്ലെന്ന് മാധ്യമങ്ങളില്‍ വായിച്ചു. കാരണം അദ്ദേഹത്തിന്റെ കുടുംബത്തില്‍ മരണം സംഭവിച്ചു. ഇത്തരം സംഭവങ്ങള്‍ ഇതിനുമുന്‍പും നടന്നിട്ടുണ്ട്.

ഈ ആചാരങ്ങള്‍ പാലിക്കാന്‍ മേല്‍ശാന്തിയും രാജാവും എല്ലാവരും ബാധ്യസ്ഥരാണ്. എന്റെ അറിവ് ശരിയെങ്കില്‍ രാജാവിന് ശബരിമല ക്ഷേത്ര ദര്‍ശനത്തിനും ചിട്ടകളുണ്ട്. എല്ലാ ദിവസവും അദ്ദേഹത്തിനും ശബരിമല ക്ഷേത്രത്തില്‍ കയറാനാകില്ല.

ക്ഷേത്രാചാരം ലിംഗവിവേചനമോ?
പല ക്ഷേത്രാചാരങ്ങളും എഴുതപ്പെട്ടവയല്ല. കാരണം ഹിന്ദു ക്ഷേത്രാചാരങ്ങള്‍ക്ക് ഏതെങ്കിലും ഒരു പ്രത്യേക മതഗ്രന്ഥം ഇല്ലെന്നു പറയേണ്ടിവരും. ഹൈന്ദവക്ഷേത്രങ്ങളില്‍ വിവിധ ജാതി, ഗോത്ര വിഭാഗങ്ങള്‍ ആരാധിച്ചുവരുന്നു. മതപഠനകേന്ദ്രങ്ങള്‍ വഴിയല്ല ഹിന്ദുമതത്തില്‍ ആരാധനാ സമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്നത്. അത് പരമ്പരാഗതമായി പിന്തുടരുന്നതാണ്. വേദമന്ത്രങ്ങള്‍ അറിയാതെ പൂജ നടത്തുന്ന എത്രയോ ക്ഷേത്രങ്ങളുണ്ട്! അതൊക്കെ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാകണമെന്നില്ല. കാരണം സര്‍ക്കാര്‍, വരുമാനമുള്ള ക്ഷേത്രങ്ങള്‍ മാത്രമേ ഏറ്റെടുക്കാറുള്ളൂ!

ക്ഷേത്രദര്‍ശനം നടത്തുന്നതുതന്നെ സ്വന്തം ഇഷ്ടപ്രകാരമാണ്. ആചാരങ്ങളില്‍ പ്രാദേശികമായി വ്യത്യാസങ്ങളുമുണ്ട്. വിശ്വാസികള്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട ദേവനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ക്ഷേത്രങ്ങളില്‍ പാലിക്കേണ്ട ചില എഴുതപ്പെട്ടതും അല്ലാത്തതുമായ നിയമങ്ങളുണ്ട്. അത് പാലിക്കുന്നത് ആദ്ധ്യാത്മികാന്തരീക്ഷം നിലനിര്‍ത്തുന്നതിന് സഹായമാകും. അത് മറ്റ് വിശ്വാസികള്‍ക്കുകൂടി ഗുണകരമാകും.

ക്ഷേത്രങ്ങളില്‍ പൊതുവെ ഈ നിയമങ്ങളൊന്നും എഴുതി പ്രദര്‍ശിപ്പിക്കാറില്ല. എന്നിരുന്നാലും വിശ്വാസികള്‍ സ്വമേധയാ ഇതൊക്കെ പാലിക്കാറുണ്ട്. എന്നാല്‍ അടുത്തകാലത്തായി അവിശ്വാസികളുടെ ക്ഷേത്രകാര്യങ്ങളിലേക്കുള്ള കടന്നുകയറ്റം, വിശ്വാസികളെയും അതുപോലെ ക്ഷേത്ര അധികാരികളെയും വിഷമവൃത്തത്തിലാക്കിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. അതുമൂലം പണ്ട് സ്വമേധയാ ചെയ്തിരുന്ന ആചാരങ്ങള്‍ സ്ഥാപനവല്‍ക്കരിക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്.

ശബരിമലയില്‍ യുവതികള്‍ കയറാതിരിക്കുന്നതും ഇത്തരം ഒരു ആചാരത്തിന്റെ ഭാഗമായാണ്. നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍, മാളികപ്പുറത്തമ്മയ്ക്ക് കൊടുക്കുന്ന വാക്കാണ്, ഒരു കന്നിയയ്യപ്പനും മലകയറാത്ത വര്‍ഷം താന്‍ മാളികപ്പുറത്തമ്മയെ വിവാഹം ചെയ്തുകൊള്ളാമെന്ന്. ശബരിമലയിലെ പ്രധാന പ്രതിഷ്ഠ തന്നെ അയ്യപ്പനും മാളികപ്പുറത്തമ്മയുമാണ്.

മാളികപ്പുറത്തമ്മയുടെ കാത്തിരിപ്പിനും അയ്യപ്പന്റെ വാക്കിനും യുവതികള്‍ നല്‍കുന്ന ആദരവാണ്, യൗവനകാലത്ത് മല കയറാതിരിക്കല്‍. മറ്റൊരു അയ്യപ്പ ക്ഷേത്രത്തിലും യുവതികളെ വിലക്കിയിട്ടില്ല എന്നതുതന്നെ മാളികപ്പുറത്തമ്മയ്ക്ക് കൊടുത്ത വാക്കിന്റെ പ്രാധാന്യം കാണിക്കുന്നു. മാത്രമല്ല, മറ്റൊരു അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠ ഉള്ളതായി അറിയില്ല.

പരിഷ്‌കരണവാദികള്‍ ചോദിക്കുന്നത്, സ്ത്രീകള്‍ കയറിയാല്‍ തകരുന്നതാണോ അയ്യപ്പന്റെ ബ്രഹ്മചര്യം എന്നാണ്. അത് തികച്ചും ബാലിശമെന്നേ പറയാനാകൂ. കാരണം പല ഉത്സവങ്ങളും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഉദാഹരണത്തിന് ദീപാവലി, രഥയാത്ര, ഓണം, ക്രിസ്തുമസ് മുതലായവ. അതിനൊക്കെ തെളിവ് നിരത്തണമെന്നാവശ്യപ്പെടുന്നത് ദൈവത്തിനെ കാണിക്കുന്നതിനു തുല്യമാണ്.

അത് ആവശ്യപ്പെടുന്നവരെ ‘അവിശ്വാസികള്‍’ എന്ന് വിളിക്കേണ്ടിവരും. കാരണം അവര്‍ അടിസ്ഥാനപരമായി വിശ്വാസത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ശബരിമലയില്‍ പോകുന്ന സ്വാമിമാര്‍ക്ക് ‘കെട്ട് താങ്ങ്’ എന്നൊരു ചടങ്ങുണ്ട്. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഇരുമുടിക്കെട്ട് നിറച്ചശേഷം അത് സ്വാമിയുടെ ശിരസ്സില്‍വച്ചു കൊടുക്കുന്ന ചടങ്ങാണത്. ആരൊക്കെ അടുത്തുണ്ടെങ്കിലും അത് സ്വന്തം മാതാവിന്റെ (മാതാവായ സ്ത്രീ!) അവകാശമാണ്. മാതാവിന്റെ അസാന്നിദ്ധ്യത്തില്‍ അത് ഗുരു നിര്‍വഹിക്കും. ഈ ആചാരങ്ങളൊക്കെ ‘സ്ത്രീ നിന്ദ’ അവകാശപ്പെടുന്നവര്‍ മനഃപൂര്‍വം മറക്കുന്നു.

മറ്റൊരു വാദം പണ്ട് ദളിതരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലായിരുന്നുവെന്നതാണ്. ദളിത് പ്രവേശനവും യുവതികളെ പ്രവേശിപ്പിക്കുന്നതും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. ആദ്യത്തേത് സമൂഹത്തില്‍ നിലനിന്ന അനാചാരങ്ങളുടെ പ്രതിഫലനമാണ് (ശബരിമലയില്‍ പണ്ടും ജാതിവിവേചനമില്ലായിരുന്നു എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.) രണ്ടാമത്തേത് വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അത് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ബാധകമാണുതാനും. ഇനി ഏതെങ്കിലും ക്ഷേത്രത്തില്‍ അവിടത്തെ ഐതിഹ്യവും വിശ്വാസവുമായി ബന്ധമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെങ്കില്‍ അത് ഭരണഘടനാപരമായി ചോദ്യം ചെയ്യേണ്ടതാണ്. അത് ഒരുപക്ഷേ പണ്ടത്തെ ദളിത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെടുത്താവുന്നതുമാണ്.

ഇതുവരെ പറഞ്ഞതിനര്‍ത്ഥം അന്ധവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടരുതെന്നല്ല. അതാകാം. പക്ഷേ പ്രധാനമായും കാലഹരണപ്പെട്ട ആചാരങ്ങള്‍ മാറ്റേണ്ടത് അതത് വിശ്വാസികളും ക്ഷേത്രാധികാരികളുമാണ്. അവിശ്വാസികള്‍ അല്ല. ഒരു ആരാധനാലയത്തിന്റെയും അടിസ്ഥാന പ്രതിഷ്ഠ തത്വത്തെ മാറ്റി മറിക്കാനാകില്ല. അതുപോലെതന്നെ ക്ഷേത്രാചാരങ്ങള്‍ അതത് പ്രദേശത്തോട് ബന്ധപ്പെട്ടതിനാല്‍ പ്രാദേശിക ആചാരാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. ശബരിമലയില്‍ അവിശ്വാസികളെ കയറാന്‍ അനുവദിക്കുന്നത്, ക്ഷേത്രത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കരുത്.
അവിശ്വാസികളുടെ മുതലെടുപ്പോ?
മാധ്യമങ്ങളില്‍നിന്ന് വായിച്ചത് പ്രകാരം ഈ വിഷയത്തില്‍ പ്രധാനമായും പ്രതികരിച്ചത് വിശ്വാസി സമൂഹമല്ല, മറിച്ച് ‘പരിഷ്‌കരണം’ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന അവിശ്വാസികളാണ്. അവരെ എങ്ങനെ വശ്വാസിസമൂഹമായി കാണാനാകും? തൃപ്തി ദേശായിയെപ്പോലുള്ളവര്‍ എങ്ങനെ ശബരിമല വിശ്വാസി സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു? അതുപോലെ യങ് ലോയേഴ്‌സ് അസോസിയേഷനിലെ അംഗങ്ങള്‍ അവിശ്വാസികള്‍ അല്ലെന്ന് എങ്ങനെ ഉറപ്പിക്കും?

ഇങ്ങനെയായാല്‍ നാളെ ഹിന്ദുമതവിശ്വാസികള്‍, ഇസ്ലാം-ക്രൈസ്തവ ആചാരങ്ങളില്‍ കടന്നുകയറില്ലെന്നു ആര് കണ്ടു? അത് നമ്മുടെ മതസൗഹാര്‍ദ്ദത്തെത്തന്നെ സാരമായി ബാധിക്കും. അവിശ്വാസികള്‍ വിശ്വാസമില്ലാത്തിടത്ത് കയറാതിരിക്കുകയാണ് അഭികാമ്യം.
പുതിയ ഗവണ്‍മെന്റ് വോട്ടെടുപ്പ് നടത്തുകയാണെങ്കില്‍ത്തന്നെ മുകളില്‍ പറഞ്ഞ അവിശ്വാസി വിഭാഗങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണോ നടത്തുക?

അയ്യപ്പവിശ്വാസികളായ യുവതികളുടെ ഭൂരിഭാഗവും ശബരിമല ക്ഷേത്രത്തില്‍ കയറാനും അവിടുത്തെ ആചാരലംഘനം നടത്താനും ആഗ്രഹമില്ലാത്തവരാണെന്നു നിസ്സംശയം പറയാം. കോടതി അവരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ? ഈ ലേഖികയും ഈ വിഭാഗത്തില്‍പ്പെടുന്ന ആളാണ്. മൂന്ന് തവണ മലകയറിയിട്ടുമുണ്ട്. പക്ഷേ വിശ്വാസത്തെയും ആചാരത്തെയും കാറ്റില്‍പ്പറത്തി അയ്യപ്പപ്രതിഷ്ഠയെ അനാദരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മാത്രമല്ല, അത് അചിന്തനീയവുമാണ്.

ഭരണഘടനയുടെ സാധുത പറയുമ്പോള്‍, പല ആരാധനാലയങ്ങളും അതിലുപരി വിശ്വാസവും അതിനേക്കാള്‍ എത്രയോ പഴക്കമുള്ളതാണെന്ന വസ്തുത വിസ്മരിക്കരുത്. ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് വ്യത്യസ്ത ജാതി, മത വിഭാഗങ്ങളിലുള്ള ആളുകള്‍ തങ്ങളുടെ വിശ്വാസം സൈ്വരമായി പിന്തുടരുന്നിടത്താണ്. അല്ലാതെ ഒന്നിനെയും ചവിട്ടി മെതിക്കുന്നിടത്തല്ല. ആചാരങ്ങളെ ചോദ്യം ചെയ്യാം, പക്ഷേ അത് അതില്‍ വിശ്വസിക്കുന്നവരുടെ അഭിപ്രായ സമന്വയത്തിലൂടെ ആകണം.

സുപ്രീംകോടതിക്ക് ലക്ഷോപലക്ഷം വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ അവിശ്വാസികളില്‍ നിന്ന് പരിരക്ഷിക്കേണ്ട ബാധ്യത കൂടിയുണ്ട്. ഭരണഘടനയില്‍ സ്ത്രീ സമത്വം (ഈ വിഷയത്തില്‍ വളച്ചൊടിച്ച അസമത്വം) മാത്രമല്ല, വിശ്വാസങ്ങളുടെ പരിരക്ഷയും ഉണ്ട്. ഇനി അഥവാ ഇല്ലെങ്കില്‍ അത് തിരുത്തുന്നതാണ് അഭികാമ്യം. മാത്രമല്ല, ശബരിമലയില്‍ ആചാരലംഘനം നടത്തിയാല്‍ അത് അന്യമതസ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന പല ആചാരങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടിവരും.

യഥാര്‍ത്ഥ സ്ത്രീ സമത്വം വരേണ്ടത് സ്ത്രീധനത്തിലും സുരക്ഷയിലും സാമ്പത്തിക സ്വാതന്ത്ര്യത്തിലുമൊക്കെയാണ്. അത്തരം മുഖ്യധാരാ വിഷയങ്ങള്‍ ഒഴിവാക്കി ഇത്തരം വിഷയങ്ങളില്‍ അസമത്വം ആരോപിക്കുന്നത് തീര്‍ത്തും അപലപനീയമാണ്, ജൈവശാസ്ത്രപരമായുള്ള സ്ത്രീ-പുരുഷ ബന്ധത്തെ അംഗീകരിക്കാത്തതിനു തുല്യമാണ്!

(ന്യൂദല്‍ഹി ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റില്‍ അദ്ധ്യാപികയാണ് ലേഖിക)


ജന്മഭൂമി: http://www.janmabhumidaily.com/news466649#ixzz4IL3yuro1