തൃപ്രയാര്‍ ഏകാദശി

വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശി. തൃപ്രയാറിലെ വിഖ്യാതമായ ഏകാദശിയും ഇത് തന്നെ. വൃശ്ചികമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണിവിടെ ആഘോഷിക്കുക. കൂടാതെ മീനമാസത്തില്‍ പ്രസിദ്ധമായ പൂരംപുറപ്പാടും അതുപോലെ പ്രധാന ആഘോഷമാണ്.
കാണിക്കയര്‍പ്പിക്കലാണ് ഏകാദശി നാളിലെ പ്രധാന ചടങ്ങ്. സംഗീതപരിപാടികളും സംസ്കാരികോത്സവവും അന്ന് നടക്കും . തലേന്ന് സന്ധ്യക്കു ദശമി വിളക്ക് തൊഴാനും ആയിരങ്ങള്‍ എത്തും . നെറ്റിപ്പട്ടം കെട്ടിയ ആനകളും പഞ്ചാരി മേളവും വിളക്ക് ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടും . തൃപ്രയാര്‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം. പുഴക്കടവിലെ മീനൂട്ട്,കളഭാഭിഷേകം, ഉദയാസ്തമയ പൂജ-,അവല്‍ നിവേദ്യം,തുലാഭാരം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍. സര്‍വാഭീഷ്ട സിദ്ധിക്കായി മുഖമണ്ഡപത്തില്‍ രാമായണം സുന്ദരകാണ്ഡം പരായണം ചെയ്യാറുണ്ട്. വെടിവഴിപാടും പ്രധാനം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിമരമില്ല എന്ന പ്രത്യേകതയും ഉണ്ട്. ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് മൂന്നു കഷണമായ ശ്രീരാമവിഗ്രമാണിവിടെ. ഇപ്പോള്‍ ഗോളക ചാര്‍ത്തിയിരിക്കുക യാണ്. രാവണ നിഗ്രഹത്തിനു ശേഷം പ്രപഞ്ചസംരക്ഷണത്തിനായി കാത്തിരിക്കുന്ന ശ്രീരാമന്‍ എന്നാണ് സങ്കല്‍പം. ക്ഷേത്രത്തില്‍ ശാസ്താവിന്‍റെ പ്രതിഷ്ഠയായിരുന്നു മുമ്പുണ്ടായിരുന്നത് എന്നും പിന്നീടാണ് ശ്രീരാമനെ പ്രതിഷ്ഠിച്ചത് എന്നും വിശ്വസിക്കുന്നു .

കേരള സംസ്ഥാനത്തിലെ പുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. തൃശ്ശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി തൃപ്രയാർ എന്ന സ്ഥലത്ത് തീവ്രാനദി കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദ്വാരക സമുദ്രത്തിൽ മുങ്ങി താണു പോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ‍) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റെ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും (ലക്ഷ്മണപെരുമാൾ ക്ഷേത്രം, മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.

പേരിനു പിന്നിലെ ഐതിഹ്യം

വാമനാവതാരവേളയിൽ ഭഗവാൻ ത്രിവിക്രമനായി വളർന്നുവന്നപ്പോൾ ഭഗവാൻറെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തൻറെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത് ഭഗവല്പാദത്തിൽ അഭിഷേകം ചെയ്തു. ആ തീർത്ഥജലം അവിടെ നിന്നൊഴുകിയപ്പോൾ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാൺ ഐതിഹ്യം. ആ തീർത്ഥജലമാണത്രെ “തൃപ്രയാർ“ ആയത്. “തിരുപാദം കഴുകിയത് ആറായി” തീർന്നപ്പോൾ അത് “തിരുപ്പാദയാറായി” അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി.

തൃപ്രയാറപ്പന് അഭിഷേകത്തിനായി വരുണൻ കൊടുത്തയച്ച തീർത്ഥവുമായെത്തിയ ഗംഗാനദി, അഭിഷേകത്തിനു ശേഷം തിരികെ പോകാൻ വിസമ്മതം പ്രകടിപിച്ച് ഭഗവാനു ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ഈ സമയം ദർശനത്തിനായി വന്ന ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ തീരെ നിവൃ‌ത്തിയില്ലാതായി. അപ്പോൾ ഭഗവാൻ നദിയുടെ ഗതി തിരിച്ചു വിടുകയും, അങ്ങനെ തിരിച്ചു വിട്ട ആറ് എന്ന അർത്ഥത്തിൽ "തിരു-പുറൈ‌-ആറ്" എന്നു വിശേഷിപ്പിക്കുകയുയും, പിന്നീട് തൃപ്രയാർ ആയി മാറുകയും ചെയ്തു.