ദര്‍ശനവിലക്കാചാരം ദണ്ഡായുധപാണിക്കും

ചില അറിവുകള്‍ നമ്മെ വിസ്മയിപ്പിക്കും. നിരന്തരം യാത്ര ചെയ്യുന്ന എന്നെ സംബന്ധിച്ച് ആ അറിവ് തീര്‍ത്തും അവിശ്വസനീയമായിരുന്നു. ശബരിമലയിലെന്നപോലൊരു നിഷ്‌കര്‍ഷ സ്ത്രീ പ്രവേശന കാര്യത്തില്‍ വച്ചുപുലര്‍ത്തുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി. അതും കോട്ടയം ജില്ലയുടെ ഏതാണ്ട് നഗരമധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. തൃക്കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കേരളത്തിലെ തന്നെ അതിപ്രശസ്തമായ ഈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം 13 നമ്പൂതിരി ഇല്ലങ്ങള്‍ക്കാണ്.
ദൂരദേശങ്ങളില്‍ പരിപാടിക്ക് ക്ഷണിക്കുമ്പോള്‍ കുടുംബത്തേയും ഒപ്പം കൂട്ടുക പതിവാണ്. വേറൊന്നിനുമല്ല, അവിടങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താമല്ലോ എന്ന ചിന്തയാണ് അതിന് പിന്നില്‍. 2014 ഫെബ്രുവരി 28 ന് കിടങ്ങൂര്‍ എന്‍എസ്എസ് യുപി സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരികസമ്മേളനത്തില്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ ഭാര്യയേയും ഒപ്പം കൂട്ടിയിരുന്നു.
തൃക്കിടങ്ങൂരപ്പനെ കാണുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സുഹൃത്ത് കിടങ്ങൂര്‍ ഗോപിയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തി. ദീപാരാധനയ്ക്ക് സമയമായിരുന്നു. ഭാര്യയേയും കൂട്ടി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് സ്ത്രീകള്‍ക്ക് ഭഗവാനെ നേരിട്ട് ദര്‍ശനം നടത്താന്‍ പാടില്ലെന്നറിഞ്ഞത്. അതിന് ആ ക്ഷേത്രത്തിലെ താന്ത്രികവിധി അനുവദിക്കുന്നില്ല. കേട്ടപ്പോള്‍ കൗതുകം തോന്നി.
ബ്രഹ്മചാരിഭാവത്തിലുള്ള ബാലമുരുകനാണ് അവിടത്തെ പ്രതിഷ്ഠ. ശില്‍പഭംഗികൊണ്ടും ഐതിഹ്യപ്പെരുമ കൊണ്ടും ഈ ക്ഷേത്രം വേറിട്ടുനില്‍ക്കുന്നു. ബ്രഹ്മചാരീഭാവത്തിലുള്ള ബാലമുരുകന്റെ പ്രതിഷ്ഠ ആയതുകൊണ്ടുതന്നെ നാലമ്പലത്തിനുള്ളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമല്ല. ഒന്നാലോചിച്ചാല്‍ ശബരിമലയേക്കാള്‍ കടുത്ത നിഷ്ഠയാണിത്. ശബരിമലയില്‍ 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും അറുപത് വയസ്സ് പിന്നിട്ടവര്‍ക്കും പ്രവേശിക്കാം. പക്ഷെ തൃക്കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമേയുള്ളു പ്രവേശനം.
പ്രായപൂര്‍ത്തിയായ സ്ത്രീജനങ്ങള്‍ ബാലമുരുകന് അമ്മയുടെ സ്ഥാനത്താണ്. അവരെ ബഹുമാനിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അവര്‍ മുരുകനെ ദര്‍ശിക്കാനെത്തുമ്പോള്‍ എഴുന്നേറ്റ് നിന്നുവേണം ആദരവ് പ്രകടിപ്പിക്കാന്‍. ഇക്കാരണത്താലാണ് പത്ത് വയസ്സ് കഴിഞ്ഞ സ്ത്രീകളെ മുരുകനെ നേരിട്ട് കാണാന്‍ അനുവദിക്കാത്തത്. ഇതാണ് ഒരു ഐതിഹ്യമായി പറയുന്നത്. കുറേക്കാലം മുമ്പുവരെ എല്ലാവരേയും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ദേവപ്രശ്‌നം വെച്ചപ്പോള്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ നേരിട്ട് ഭഗവാനെ ദര്‍ശിക്കരുതെന്ന് കണ്ടു. ഇതിന്‍ പ്രകാരമാണ് പിന്നീട് നിയന്ത്രണം വന്നത്.
അപ്പോഴും അവിടെ സ്ത്രീകള്‍ക്ക് വിവേചനം കല്‍പിച്ചിട്ടില്ല എന്നതും കൗതുകമാണ്. കാരണം സ്ത്രീജനങ്ങള്‍ക്ക് ഭഗവാനെ നേരിട്ടല്ലെങ്കിലും ഒരു നോക്ക് കാണേണ്ടതുണ്ട്. വാസ്തുവിദ്യയുടെ സഹായത്താല്‍ അതിനൊരു വഴിയും അവര്‍ക്ക് മുന്നിലുണ്ട്. വാസ്തുശാസ്ത്ര പാരമ്പര്യത്തിന്റെ ബലത്തില്‍, ക്ഷേത്ര ഇടനാഴിയില്‍ നിന്ന് ഭഗവാനെ നേരില്‍ കണ്ടു പ്രാര്‍ത്ഥിക്കുന്ന ഭക്തകളെ നേരിട്ടുകാണാന്‍ കഴിയാത്ത രീതിയില്‍ ക്രമീകരിച്ചിരിക്കുകയാണ് ശ്രീകോവില്‍ നിര്‍മാണത്തിന്റെ വാസ്തുഘടന.
ഭക്തപ്രിയനാണ് ബാലമുരുകന്‍. സ്ത്രീകളെ നേരില്‍ കാണാന്‍ വിധിയില്ലെങ്കിലും അവരുടെ മനമറിയുന്നവനാണ് ശ്രീ ബാലമുരുകന്‍. അമ്മയാവാനുള്ള സ്ത്രീയുടെ ആഗ്രഹം സഫലമാകാന്‍ തൃക്കിടങ്ങൂരപ്പനെ മുറുകെ പിടിച്ചാല്‍ മതിയത്രെ. ഇവിടത്തെ വിശേഷാല്‍വഴിപാടാണ് ബ്രഹ്മചാരിക്കൂത്ത്. ക്ഷേത്ര പ്രതിഷ്ഠ ബ്രഹ്മചാരീഭാവത്തിലുള്ളതിനാലാണ് ഈ വഴിപാടിന് പ്രാധാന്യം കല്‍പിക്കുന്നത്. ഇഷ്ടസന്താനലബ്ധിക്കായാണ് ഈ വഴിപാട് കൂടുതലും നടത്തിപ്പോരുന്നത്.
ആഗ്രഹം സഫലമായാലും ഈ സന്താനത്തെയും കൊണ്ട് സ്ത്രീകള്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. പകരം ബ്രഹ്മചാരിക്കൂത്തിന് ശേഷം കൂത്തു നടത്തുന്ന ചാക്യാര്‍ കുഞ്ഞിനേയും കൊണ്ട് ദേവനെ ദര്‍ശിച്ച് അപ്പോള്‍ തന്നെ പുറത്തുകടക്കും. ഇത് ആ ക്ഷേത്രത്തിന്റെ ചിട്ടവട്ടമാണ്. അത് അനുസരിക്കുകയാണ് വേണ്ടത്. എല്ലായിടത്തും ഒരുപോലെ വേണമെന്ന് ശഠിക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ മണ്ണാറശ്ശാല നാഗക്ഷേത്രത്തില്‍ സ്ത്രീകള്‍ പൂജ നടത്തുന്നതാണ് കീഴ്‌വഴക്കം.
അവിടെ പുരുഷന്മാര്‍ക്കും 50 ശതമാനം സംവരണം വേണമെന്ന് പറയേണ്ടിവരും. ചില കാര്യങ്ങള്‍ക്ക് ചിട്ടവേണം. അത് ഭൗതികകാര്യങ്ങളിലും പാലിക്കേണ്ടിവരാറുണ്ട്. പഠനം പൂര്‍ത്തിയാക്കി ഒരാള്‍ ജോലിക്കായി ഒരു സ്ഥാപനത്തില്‍ പ്രവേശിച്ചാല്‍ അവിടത്തെ ചിട്ടകള്‍ പാലിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അത് പറ്റില്ല എന്ന് പറഞ്ഞാല്‍ ജോലി ഉപേക്ഷിക്കേണ്ടി വരും. ഇതുതന്നെയാണ് ചിലപ്പോള്‍ ആത്മീയകാര്യങ്ങളിലും പാലിക്കേണ്ടി വരിക.
കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ താന്ത്രികവിധിപ്രകാരമാണ് പൂജാദി കര്‍മ്മങ്ങള്‍ നടക്കുന്നത്. അതൊക്കെ മാറ്റണം എന്ന് പറയാനാവില്ല. സമത്വം ഇല്ലാത്തതുകൊണ്ടല്ല സ്ത്രീക്ക് പ്രവേശനം പാടില്ല എന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇത് എല്ലാ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ബാധകമല്ല താനും.
മൂവായിരത്തിലേറെ വര്‍ഷം പഴക്കം കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി സവിശേഷതകളാണുള്ളത്. സുബ്രഹ്മണ്യ സ്വാമിയ്‌ക്കൊപ്പം തുല്യപ്രാധാന്യമുള്ള മറ്റൊരു പ്രതിഷ്ഠയാണ് മഹാവിഷ്ണുവിന്റേത്. വടക്കുംതേവരെന്നാണ് ഇവിടെ വിഷ്ണു അറിയപ്പെടുന്നത്. ആദ്യം ഉണ്ടായതും വിഷ്ണുവിന്റെ പ്രതിഷ്ഠയാണെന്നാണ് വിശ്വാസം.
ശക്തിസ്വരൂപിണിയായ ശ്രീ ഭുവനേശ്വരിയുടെ സാന്നിധ്യമുള്ള കൂത്തമ്പലമാണ് മറ്റൊരു പ്രത്യേകത. പന്നിയൂര്‍ ഗ്രാമത്തില്‍ നിന്ന് വന്ന ഊരാണ്മക്കാരാണ് ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചത്. തെക്കോട്ടാണ് ദേവിയുടെ പ്രതിഷ്ഠ. പെരുന്തച്ചനാല്‍ നിര്‍മ്മിതമാണ് ഭഗവതിയുടെ സ്ഥാനം. എടുത്തുപറയേണ്ട മറ്റൊന്ന് കൂത്തമ്പലത്തെക്കുറിച്ചാണ്. വാസ്തുവിദ്യപ്രകാരം പകിടചാരി കണക്കനുസരിച്ചാണ് നിര്‍മാണം. രാഗമണ്ഡപത്തില്‍ രാമായണമഹാഭാരത കഥാഭാഗങ്ങള്‍ കൊത്തിവച്ചിരിക്കുന്നു.
ലോകത്ത് ഒരുപക്ഷെ മറ്റൊരിടത്തും കുറുന്തോട്ടി തൂണ് എന്നൊന്ന് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. അങ്ങനെയൊന്ന് ഉണ്ടെന്ന് പറഞ്ഞാല്‍ പോലും പലരും വിശ്വസിച്ചെന്നുവരില്ല. ഒരു കുറുന്തോട്ടി തൂണുപോലെ വളര്‍ന്ന് വലുപ്പം വയ്ക്കണമെങ്കില്‍ ഏതാണ്ട് 4200 വര്‍ഷം വേണ്ടിവരും. ഉളിതൊടാതെ മഴുകൊണ്ട് ചെത്തിയെടുത്ത ഈ തൂണ് മഴുവന്നൂര്‍ കുടുംബക്കാരാണ് നിര്‍മിച്ചതത്രെ. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് ശാസ്താവിന്റെ പ്രതിഷ്ഠ. ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂര്‍ ഇല്ലത്തിനാണ് താന്ത്രികാധികാരം. ഇവിടത്തെ രാമന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം കിടങ്ങൂര്‍ ഗ്രാമത്തിലുള്ള 13 നമ്പൂതിരി ഇല്ലങ്ങള്‍ക്കാണ്. കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഐതിഹ്യ പശ്ചാത്തലം ഏകദേശം ഇപ്രകാരമാണ്.
പറഞ്ഞുവന്നത് ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ ആചാര്യമര്യാദകളുണ്ട്. ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയാണ്. ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നാണ് ചിലരുടെ ആവശ്യം. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. യുവതികള്‍ക്കും പ്രവേശനം അനുവദിക്കണമെന്നും ഇല്ലെങ്കില്‍ അതിക്രമിച്ചു കയറും എന്നൊക്കെ ‘പുരോഗമനവാദി’കളും ഫെമിനിസ്റ്റുകളും ഒക്കെ പറയുന്നുണ്ട്. പക്ഷെ വിശ്വാസികളായ സ്ത്രീകളാരും ശബരിമല അയ്യപ്പനെ, താന്ത്രികവിധി ലംഘിച്ച് ദര്‍ശിക്കും എന്ന് പറയില്ല. ‘പുരോഗമനം’ പറയുന്ന ന്യൂനപക്ഷത്തിന് മാത്രമേ ഇക്കാര്യത്തില്‍ പ്രശ്‌നമുള്ളു. വിശ്വാസങ്ങളെ ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല.
പലതും കാലാനുസൃതമായി മാറേണ്ടതുണ്ട് എന്ന വാദത്തോട് യോജിക്കുന്നുണ്ടെങ്കിലും എല്ലാ കാര്യത്തിലും ആ മാറ്റം വേണമെന്ന നിര്‍ബന്ധബുദ്ധി പാടില്ല. എല്ലാറ്റിനും നമ്മുടെ നാട്ടില്‍ നിയമവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ ഇവിടെ വേണ്ടത് വിവേചനബുദ്ധിയാണ്. അതാണ് പലര്‍ക്കും ഇല്ലാതെ പോകുന്നത്. പ്രശ്‌നങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ബുദ്ധി പ്രയോഗിക്കുകയാണ് വേണ്ടത്. പലപ്പോഴും നിയമം രക്ഷയ്‌ക്കെത്തുന്നത് പ്രശ്‌നങ്ങളില്‍ അകപ്പെട്ട ശേഷമായിരിക്കും. അലിഖിതമായ കീഴ്‌വഴക്കങ്ങള്‍ ഒരുപരിധി വരെ പാലിക്കുകയാണെങ്കില്‍ പല വിപത്തുകളും ഒഴിവാക്കാന്‍ സാധിക്കും. സ്വാതന്ത്ര്യത്തോടൊപ്പം കടമകളും പാലിക്കേണ്ടതുണ്ട്.
ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിലേക്ക് വരാം. മണ്ഡലകാലത്ത് പതിവായി ശബരിമലയിലെത്തി ഞാന്‍ ദര്‍ശനം നടത്തിയിരുന്നു. എന്നാലിപ്പോള്‍ ആ പതിവില്ല. ഭഗവാനെ ദര്‍ശിക്കാന്‍ ഒരിക്കല്‍ ഏഴ് മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ടി വന്നു. ഇടംവലം തിരിയാന്‍ പറ്റാത്തത്ര തിരക്ക്. വര്‍ഷം തോറും ഈ തിരക്ക് ഏറുന്നതല്ലാതെ കുറയുന്നില്ല. ഈ തിരക്കിനിടയിലേക്കാണ് സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് പറയുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ ഓരോ ക്ഷേത്രത്തിലും വ്യത്യസ്തമാണെന്ന് ആദ്യമേ സുചിപ്പിച്ചല്ലോ. കേവല ഭൗതികയുക്തികൊണ്ട് അളക്കാവുന്ന ഒന്നല്ല ആത്മീയത.



ജന്മഭൂമി: http://www.janmabhumidaily.com/news647008#ixzz4kBABDyFT