Thiruvathira dhanu

ധനുമാസത്തിരുവാതിര (01-01-2018)
വ്രതം, ആചാരം, ഫലസിദ്ധി:

ഇതിന് 'ധനുമാസത്തിരുവാതിര വ്രതവും ആര്‍ദ്രാദര്‍ശനവും' എന്നാണ് കൃത്യമായ പേര്. ഇത് 31-12-2017 മുതല്‍ 02-01-2018 വരെയാകുന്നു.

ഭര്‍ത്താവിന്, മക്കള്‍ക്ക്, അവരവര്‍ക്ക്, കുടുംബാംഗങ്ങള്‍ക്ക് അങ്ങനെ എല്ലാര്‍ക്കുമായി കുടുംബിനി ഏറ്റെടുത്ത് ശിവ-പാര്‍വ്വതീ പ്രീതിക്കായി എടുക്കുന്നതാണ് 'ധനുമാസത്തിരുവാതിര വ്രതം'.

രജസ്വലയായ കന്യകയുടെ ആദ്യത്തെ ധനുമാസത്തിരുവാതിര വ്രതവും (ഇതിന് 'പൂത്തിരുവാതിര' എന്ന് പേര്), വിവാഹിതയായ യുവതിയുടെ ആദ്യത്തെ ധനുമാസത്തിരുവാതിര വ്രതവും (ഇതിന് 'പുത്തന്‍തിരുവാതിര' എന്ന് പേര്) ഒരുകാലത്ത് കേരളത്തിലെ ആചാരം തന്നെയായിരുന്നു.

വൃശ്ചികത്തിലെ തിരുവാതിര മുതല്‍ ധനുമാസത്തിലെ തിരുവാതിര വരെയുള്ള 28 ദിവസത്തെ  ഉത്സവമാണ് 'ആതിര മഹോത്സവം'. ചെങ്ങന്നൂര്‍ ശിവ-പാര്‍വ്വതീക്ഷേത്രത്തിലെ ആതിര മഹോത്സവം  അതിഗംഭീരവും അതിപ്രശസ്തവുമാണ്.

ഉത്തമ പുരുഷനെ ഭര്‍ത്താവായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവരും ഭര്‍ത്താവിന്‍റെ
ആയുരാരോഗ്യസൗഖ്യത്തിനായും ധനുമാസ തിരുവാതിരവ്രതം പിടിക്കാവുന്നതാണ്.

ഭര്‍ത്താവിന്‍റെ ആയുരാരോഗ്യസൗഖ്യത്തിനായി സ്ത്രീകള്‍ ആചരിക്കുന്ന അത്യുത്തമ വ്രതങ്ങളില്‍
ഒന്നാണ് തിരുവാതിരവ്രതം. ഇതുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യവുമുണ്ട്.

പാര്‍വ്വതീദേവിയുടെ ദാസ്യയായ സുന്ദരിയെന്ന യുവതി, വേദികന്‍ എന്ന് പേരുള്ള യുവാവിനെ
വിവാഹം ചെയ്തു. എന്നാല്‍ വിവാഹശേഷം കുടിവെയ്പ്പ് അഥവാ ഭര്‍തൃഗൃഹത്തില്‍
പ്രവേശിക്കുന്നതിനുമുമ്പ് വേദികന്‍ മരണപ്പെട്ടു. ഭര്‍ത്താവുമൊന്നിച്ചുള്ള ജീവിതം സ്വപ്നംകണ്ട
സുന്ദരിയെന്ന യുവതിയുടെ ഹൃദയംപൊട്ടിയുള്ള നിലവിളി പാര്‍വ്വതീദേവിയുടെ കാതുകളിലെത്തി.

പാര്‍വ്വതീദേവി, പരമേശ്വരനോട് വേദികനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരണമെന്ന്
അപേക്ഷിച്ചു. എന്നാല്‍ പരമേശ്വരന് പാര്‍വ്വതീദേവിയുടെ അപേക്ഷ അപ്പോള്‍ത്തന്നെ മനസ്സിലാക്കാന്‍ സാധിച്ചില്ല. അങ്ങനെ പാര്‍വ്വതീദേവി, സുന്ദരിയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ഈറന്‍ വസ്ത്രത്തോടെ മറ്റൊരാളെയും സ്പര്‍ശിക്കാതെ വ്രതം ആരംഭിച്ചു. ഇത് മനസ്സിലാക്കിയ ശ്രീപരമേശ്വരന്‍ വേദികനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നുവെന്നും ആ ദിവസം ധനുമാസ തിരുവാതിര ആയിരുന്നുവെന്നും വിശ്വസിച്ചുവരുന്നു.

ധനുമാസ തിരുവാതിര, പരമേശ്വരന്‍റെ ജന്മനാളായും കരുതപ്പെടുന്നു.

കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപികമാര്‍ കാര്‍ത്ത്യായനീ പൂജ നടത്തിയതും, ശിവന്‍റെ
തൃക്കണ്ണ്‍ തുറന്ന് കാമദേവനെ ദഹിപ്പിച്ചപ്പോള്‍ കാമദേവന്‍റെ ഭാര്യയായ രതീദേവിക്ക്
ഭര്‍തൃസമാഗമത്തിന് അവസരമുണ്ടാകാന്‍ വരം നല്കിയതും തിരുവാതിര നാളിലായിരുന്നു എന്നും
വിശ്വസിച്ചുവരുന്നു.

മറ്റുചില വ്രതങ്ങളെക്കുറിച്ച് വായിക്കാന്‍:
http://www.utharaastrology.com/pages/vrathangal.html

ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വ്വതീദേവി കഠിനമായ തപസ്സ് അനുഷ്ഠിക്കുകയും ഒടുവില്‍
ശിവന്‍ പ്രത്യക്ഷപ്പെട്ട് അതിന് സമ്മതിക്കുകയും ചെയ്തദിവസവും ധനുമാസത്തിലെ തിരുവാതിര
തന്നെയാകുന്നു.

തിരുവാതിര വ്രതം ആരംഭിക്കുന്നത് മകയിരം നക്ഷത്രം വൈകിട്ട് വരുന്ന സമയം മുതലാണ്‌. ഈ
വര്‍ഷം ധനുമാസത്തിലെ മകയിരം നക്ഷത്രം ആരംഭിക്കുന്നത് 31-12-2017 (1193 ധനു 16)
ഞായറാഴ്ച വൈകിട്ട് 5 മണി 33 മിനിറ്റ് 30 സെക്കന്‍റ് മുതലാണ്‌ (ഗണനം: കൊല്ലം ജില്ല)

യഥാര്‍ത്ഥത്തില്‍ ധനുമാസത്തിലെ അശ്വതി നക്ഷത്രം മുതല്‍ വ്രതം ആരംഭിക്കാവുന്നതാണ്. എന്നാല്‍ ഇപ്പോഴത് മകയിരം, തിരുവാതിര ദിനരാത്രങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നുവെന്ന്
പറയേണ്ടിയിരിക്കുന്നു.

അശ്വതി മുതല്‍ പുണര്‍തം വരെയും കുടുംബാംഗങ്ങള്‍ക്ക് പ്രത്യേകമായുള്ള പ്രാര്‍ത്ഥനയാകുന്നു. ഇതില്‍ തിരുവാതിര ദിവസമാണ് ഭര്‍ത്താവിന് അല്ലെങ്കില്‍ ഭര്‍ത്താവായി ലഭിക്കാന്‍ പോകുന്നയാള്‍ക്കുവേണ്ടിയുള്ളത്.

അശ്വതിയില്‍ അശ്വമുണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഗൃഹനാഥന് നന്മ
വരാനാണ്.

ഭരണിനാളില്‍ ഭര്‍ത്താവുണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ബന്ധുമിത്രാദികള്‍ക്ക്
നന്മ വരാനാണ്.

കാര്‍ത്തികയില്‍ കാക്ക കരയും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് മാതാപിതാക്കള്‍ക്ക്‌
നന്മ വരാനാണ്.

രോഹിണിയില്‍ രോമം കാണും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സകല
കുഞ്ഞുങ്ങള്‍ക്കും നന്മ വരാനാണ്.

മകയിരത്തില്‍ മക്കള്‍ ഉണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സന്താനങ്ങള്‍ക്ക് നന്മ
വരാനാണ്.

തിരുവാതിരയില്‍ പുലര്‍ച്ചെ 3 മണിക്ക് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഭര്‍ത്താവിന്
(അല്ലെങ്കില്‍ ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ക്ക്) നന്മ വരാനാണ്.

പുണര്‍തത്തില്‍ പുലര്‍കാലത്തിനുമുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സഹോദരങ്ങള്‍ക്ക്
നന്മ വരാനാണ്.

തിരുവാതിര വ്രതത്തിന്‍റെ മുഖ്യമായ ചടങ്ങുകള്‍ മറ്റ് വ്രതങ്ങളെപ്പോലെതന്നെ സ്നാനവും ധ്യാനവും
തന്നെയാണ്.

ഉറക്കമൊഴിച്ചുള്ള വ്രതാനുഷ്ഠാനമാണ് ധനുമാസ തിരുവാതിരയുടെ പ്രധാനഭാഗം.

31-12-2017 ഞായറാഴ്ച വൈകിട്ടാണ് എട്ടങ്ങാടി പുഴുക്ക്. മകയിരം കഴിയുന്നതോടെ തിരുവാതിര വ്രതം ആരംഭിക്കും. അത് 01-01-2018 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി 52 മിനിറ്റ് 42 സെക്കന്‍റ് മുതലാണ്‌. ഓര്‍ക്കുക: തിങ്കളാഴ്ചയും തിരുവാതിരയും വെളുത്തവാവും ചേര്‍ന്നുവരുന്നത് ബഹുവിശേഷമാകുന്നു.

മകയിരം നാളില്‍ രാവിലെ തേച്ച് കുളിക്കണമെന്ന ആചാരമുണ്ട്. ഉച്ചക്ക് നാലുംകൂട്ടി സദ്യ
കഴിക്കാം. രാത്രി എട്ടങ്ങാടി നേദിക്കും. ഇത് കഴിക്കാം. അതോടൊപ്പം കരിക്കും ഏത്തപ്പഴവും.
തിരുവാതിര വ്രതത്തില്‍ അരിയാഹാരം കഴിക്കാറില്ല. എന്നാല്‍ ചാമയരി കൊണ്ടുള്ള ചോറാകാം.  തിരുവാതിര രാവിലെ കൂവ കുറുക്കിയത് ദേവനും ദേവിക്കും നേദിക്കും. ഇത് വ്രതക്കാര്‍ക്ക്  കഴിക്കാം. ശാരീരിക ക്ഷീണമുള്ളവര്‍ക്ക് അത്യാവശ്യ ഭക്ഷണമാകാം. കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നവര്‍ക്കും ലളിതമായ ഭക്ഷണം നിര്‍ബ്ബന്ധമാകുന്നു.

തിങ്കളാഴ്ച രാത്രി ദേവീ-ദേവന്മാര്‍ക്ക് വെറ്റില, അടക്ക, ഇളനീര്‍ എന്നിവ സമര്‍പ്പിച്ച്
തിരുവാതിരക്കളി ആരംഭിക്കും. ഇതിനായി ഗുരു, ഗണപതി, സരസ്വതി, സ്വയംവര സംബന്ധങ്ങളായ
ഗാനങ്ങളുള്ള തിരുവാതിരകളിയാണ് പ്രധാനം. അര്‍ദ്ധരാത്രിയോടെ തിരുവാതിരക്കളി
അവസാനിക്കും. തിരുവാതിര നക്ഷത്രം ഏകദേശം പകുതിയാകുമ്പോള്‍ (അല്ലെങ്കില്‍ പാതിരാത്രി)
പാതിരാപ്പൂവ് തേടല്‍ ആരംഭിക്കും. ദശപുഷ്പം ചൂടി, അഷ്ടമംഗല്യം, ചങ്ങലവട്ടം, ആര്‍പ്പും
കുരവയുമൊക്കെയായി പാട്ടുമൊക്കെയാണ് പാതിരാപ്പൂവ് തേടിപ്പോകുന്നത്. വരുമ്പോള്‍
സന്തോഷസൂചകമായി വഞ്ചിപ്പാട്ടാണ് പാടുന്നത്.

തിരികെയത്തി എല്ലാരും പാതിരാപ്പൂവ് ചൂടി, ഇളനീര്‍ കുടിച്ച്, വെറ്റിലമുറുക്കി പിന്നെ മംഗളം
പാടി എല്ലാരും പിരിയും. വീടെത്തി, സ്നാനം ചെയ്ത് വീണ്ടും ക്ഷേത്രത്തില്‍ അതിപുലര്‍ച്ചെയുള്ള
'ആര്‍ദ്രാദര്‍ശനത്തിന്' എത്തണം.

പിന്നെ ചൊവ്വാഴ്ച അതിപുലര്‍ച്ചെ നാല് മണിമുതല്‍ 'ആര്‍ദ്രാദര്‍ശന'ത്തിനായി ശിവക്ഷേത്രങ്ങള്‍
തുറക്കും.

ധനുമാസത്തിരുവാതിരയിലെ ഏറ്റവും മഹത്തായ പുണ്യദര്‍ശനമാണ് 'ആര്‍ദ്രാദര്‍ശനം'.
ഇതോടെ ധനുമാസത്തിരുവാതിര വ്രതം അവസാനിക്കും. പിന്നെ വീട്ടിലെത്തി, തിരുവാതിര നക്ഷത്രം അവസാനിക്കുന്നതുവരെയുള്ള പകല്‍ 11 മണി 47 മിനിറ്റ് 13 സെക്കന്‍റ് വരെ ഉറങ്ങാതെ
ശിവഭജനം നടത്തണം. പിന്നെ ഉറങ്ങാവുന്നതാണ്.

ഏവര്‍ക്കും ധനുമാസ തിരുവാതിര ആശംസകള്‍...