ഒരേയൊരു ദേവമേള

തൃപ്രയാര്‍ തേവരുടെ കൂട്ടിയെഴുന്നെള്ളിപ്പാണ് ദേവമേള എന്ന സങ്കല്‍പ്പത്തിലുള്ള ആറാട്ടുപുഴ പൂരം. ഭൂലോകവൈകുണ്ഡദര്‍ശനം എന്നാണ് ഈ കൂട്ടിയെഴുന്നെള്ളിപ്പ് അറിയപ്പെടുന്നത്. ആറാട്ടുപുഴ പൂരം ചരിത്ര പ്രസിദ്ധമായത് ഇതുകൊണ്ടാണ്. തൃപ്രയാര്‍ തേവര്‍ക്കാണ് ദേവമേളയുടെ നെടുനായകത്വം. ശ്രീരാമ സങ്കല്‍പ്പത്തിലാണ് തൃപ്രയാര്‍ തേവരുടെ പ്രതിഷ്ഠ; അതും മഹാരാജാവായിട്ടുള്ള ശ്രീരാമന്റെ. അവിടത്തെ നിത്യനിതാനപൂജയും മറ്റുള്ള ചടങ്ങുകളും എഴുന്നെള്ളിപ്പും എല്ലാം ഒരു മഹാരാജാവിനുവേണ്ട രാജകീയപ്രൗഢിയോടെയാണ്. തേവരുടെ പൂരം പുറപ്പാടും ദേവമേളക്കുള്ള അദ്ദേഹത്തിന്റെ വരവും രാജകീയപ്രൗഢിയില്‍ ആണ്.
സന്ധ്യ മുതല്‍ പാടത്ത് പഞ്ചാരിയോടെ ആദ്യം ആറാട്ടുപുഴ ശാസ്താവിന്റെ പൂരം. പിന്നെ ചെറിയ ഒരു വെടിക്കെട്ട്. അതുകഴിഞ്ഞ് തൊട്ടിപ്പാള്‍ ഭഗവതിയെ കൂട്ടിയുള്ള ചാത്തകുടം ശാസ്താവിന്റെ പഞ്ചാരി, നെട്ടിശ്ശേരി ശാസ്താവിന്റെ പാണ്ടി, എടക്കുന്നി ഭഗവതിയുടെ പഞ്ചാരി, അന്തിക്കാട് ഭഗവതിയും, ചൂരക്കോട് ഭഗവതിയും ചേര്‍ന്നുള്ള പഞ്ചാരി, പൂനിലാര്‍ക്കാവ് ഭഗവതിയും ചാലക്കുടി പിഷാരിക്കല്‍ ഭഗവതിയും കടുപ്പശ്ശേരി ഭഗവതിയും ചേര്‍ന്നുള്ള പഞ്ചാരി.കോടന്നൂര്‍, നാംങ്കുളം, ചക്കംകുളം, ചിറ്റിചാത്തകുടം, മേടംകുളം, കല്ലേലി ശാസ്താക്കന്മാരുടെയും, അയ്കുന്ന്, തൈക്കാട്ടുശ്ശേരി ഭഗവതിമാരുടെയും നിയമപ്രകാരമുള്ള കയറ്റിറക്കങ്ങള്‍. ഇതിനടിയില്‍ വിഷഹാരിണിയായ കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതി പുഴയില്‍ പോയി ആറാടി വന്നാല്‍ പിന്നെ മറ്റുള്ള ഭഗവതിമാര്‍ ഓരോരുത്തരായി പോയി ആറാട്ട്. തേവര് വരുമ്പോഴേക്കും ഇതെല്ലം കഴിഞ്ഞിരിക്കും.
തൃപ്രയാര്‍ തേവര്‍ തന്റെ ഗുരുവിനെ കാണാന്‍ വരികയാണ് എന്നുള്ള സങ്കല്‍പംകൂടി ദേവമേളക്കുണ്ട്. ഗുരു കാത്തുനില്‍ക്കുന്ന വിവരം അറിഞ്ഞത് കൊണ്ടാവാം തേവര് തൃപ്രയാറുനിന്ന് ശരവേഗത്തില്‍ ആണ് വരിക. ഗുരുവിനെ അധികം കാത്തുനിറുത്താതിരിക്കാനും, മറ്റുള്ളവര്‍ തന്നെ കാത്തുനില്‍ക്കുകയാണ് എന്നുള്ള വ്യഗ്രതയും ആവാം ഇതിനു പിന്നില്‍.
ആറാട്ടുപുഴ ശാസ്താവിന്റെ പ്രതിഷ്ഠ വസിഷ്ഠ ഗുരു എന്ന സങ്കല്‍പ്പത്തില്‍ ആണ് . ശ്രീരാമന്റെ ഗുരുകൂടി ആണല്ലോ വസിഷ്ഠ മഹര്‍ഷി. പൂരത്തിന്റെ ആതിഥേയനും കൂടിയായ ആറാട്ടുപുഴ ശാസ്താവ് ശിഷ്യനും മഹാരാജാവുമായ ശ്രീരാമനെ സ്വീകരിക്കാന്‍ എന്ന സങ്കല്‍പ്പത്തിലാണ് തന്റെ പൂരം കഴിഞ്ഞാല്‍ നിലപാട് തറക്കല്‍ നില്‍ക്കുന്നത്. അതിനടിയില്‍ ആറാട്ടുപുഴ ശാസ്താവും ചാത്തകുടം ശാസ്താവും എടക്കുന്നി ഭഗവതിയുംകൂടി തേവര് ആറാട്ടുപുഴയില്‍ എത്താറായി എന്ന് എല്ലാവരെയും അറിയിക്കുന്ന പട്ടിണി ശംഖു് എന്ന ചടങ്ങ് ചെറിയ കൂട്ടി എഴുന്നെള്ളിപ്പ് രൂപത്തില്‍ നടക്കും. പിന്നെ എടക്കുന്നി ഭഗവതിയെ സാക്ഷിയാക്കി നിലപാട് നില്‍ക്കാന്‍ ചാത്തകുടം ശാസ്താവിനെ ഏല്‍പ്പിച്ച് ആറാട്ടുപുഴ ശാസ്താവ് അകത്തു പോകും.
എടക്കുന്നിയുടെ ഉപചാരവും അവിടെ കഴിയും. പിന്നെ ആറാട്ട് കഴിഞ്ഞ് സ്വദേശത്തേക്ക്.
തേവര്‍ കൈതവളപ്പില്‍ എത്തിയാല്‍ ആദ്യം ആയിരത്തിയൊന്നു കതിനാവെടികള്‍ മുഴങ്ങും. അത് കഴിഞ്ഞാല്‍ കൂട്ടിയെഴുന്നെള്ളിപ്പിനുളള ഒരുക്കങ്ങള്‍ തുടങ്ങുകയായി. സര്‍വ്വശക്തയും ഭൂമിദേവിയുമായ ചേര്‍പ്പ് ഭഗവതി നാല്‍പതോളം ആനകളുടെ അകമ്പടിയോടെ തൃപ്രയാര്‍ തേവരുടെ വലതും, രാജരാജേശ്വരിയും ലക്ഷ്മി ദേവിയുമായ ഊരകത്തമ്മതിരുവടി, പൂരത്തിന്റെ മുഴുവന്‍ ചുമതലയുമുള്ള അതിശക്തനായ ചാത്തകുടം ശാസ്താവിന്റെ കൂടെ അത്രതന്നെ ആനകളുമായി തൃപ്രയാര്‍ തേവരുടെ ഇടതുമായി നിരന്നാല്‍ കൂട്ടിയെഴുന്നെള്ളിപ്പ് തുടങ്ങായി. പിന്നെ ചേര്‍പ്പിന്റെയും ഊരകത്തിന്റെയും മേള പ്രമാണിമാര്‍ പാണ്ടിമേളത്തിന് കാലമിടുന്നു. മുത്തുക്കുടകള്‍ നിവര്‍ത്തി വെഞ്ചാമരവും ആലവട്ടവും വീശി പാണ്ടി മേളത്തിന്റെ നാദധാരയില്‍, എണ്‍പതോളം ആനകള്‍ നിരന്നുനില്‍ക്കുന്നതിന് മുകളിലേക്ക് ഉദയസൂര്യന്‍ തന്റെ പൊന്‍കിരണങ്ങള്‍ വാരിവിതറുന്നത് അതിമനോഹരമായ കാഴ്ചതന്നെയാണ്. അടിവച്ചടിവച്ച് താളത്തില്‍ മുന്നേറി പാടവരമ്പ് അവസാനിക്കുന്നിടത്ത് നിന്ന് ദേവീദേവന്മാര്‍ ആറാട്ട് കടവിലേക്ക് നീങ്ങുന്നു.
മുപ്പത്തിമുക്കോടി ദേവതകളും അവരുടെ ഭൂതഗണങ്ങളും യക്ഷികളും ഗന്ധര്‍വ്വന്മാരും പിതൃക്കളും പിതാമഹന്മാരും മനുഷ്യ മഹാസമുദ്രത്തോടൊപ്പം സാക്ഷിയായിട്ടുള്ള ഈ കൂട്ടിയെഴുന്നെള്ളിപ്പ് വന്നുകണ്ടിട്ടാണ് ‘ഇതാണ് സാക്ഷാല്‍ വൈകുണ്ഡം’ എന്ന് വില്വമംഗലം സ്വാമിയാര്‍ പറഞ്ഞത്.
തേവര് ആറാട്ട് കഴിഞ്ഞുവരുമ്പോഴേക്കും മറ്റുള്ള ദേവീദേവന്മാര്‍ ആറാട്ടുപുഴ ശാസ്താവിനോട് യാത്ര പറഞ്ഞു പോകും. തേവര് വന്ന് അടുത്ത കൊല്ലം പൂരം നടത്തേണ്ട തിയ്യതി അറിയിച്ചാല്‍ ആറാട്ടുപുഴ ശാസ്താവ് എഴുകണ്ടം വരെ അനുഗമിച്ച് തേവരെ യാത്രയാക്കുന്നതോടെ ദേവമേളക്ക് തിരശീല വീഴും.
തേവരുടെ കൂട്ടി എഴുന്നെള്ളിപ്പ് കാണുന്നത് വൈകുണ്ഡദര്‍ശനത്തിനു സമാനമാണ് എന്നും, പ്രദക്ഷിണംവച്ച് തൊഴുന്നത് സമസ്ത പാപപരിഹാരത്തിന് ഉപകരിക്കുമെന്നും പറയപ്പെടുന്നു


ജന്മഭൂമി: http://www.janmabhumidaily.com/news505421#ixzz4PUYGi3Px