തൃശൂർ ജില്ലയിലെ താഴേക്കാട് പള്ളിയിലെ ശിലാശാസനത്തിൽ ഓണത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച അവിടെ പോകാൻ അവസരം ലഭിച്ചു. വളരെ നല്ല പ്രതികരണമാണ് പള്ളി അധികാരികളിൽ നിന്ന് ലഭിച്ചത്. അവർ വിശദീകരിച്ചുതന്ന ചില വിവരങ്ങൾ ചേർക്കുന്നു.
11ആം നൂറ്റാണ്ടിൽ രാജസിംഹൻ എന്ന ചേര രാജാവിന്റെ കാലത്താണ് താഴേക്കാട് ശാസനം എഴുതപ്പെട്ടത്. ഒരു അങ്ങാടി എങ്ങനെ രൂപം കൊള്ളുന്നു എന്നാണ് ഇതിലെ വാചകങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. പീടികമുറികെട്ടുന്നതിനായി മണിഗ്രാമത്തുകാരായ ക്രിസ്ത്യൻ വ്യാപാരികൾക്കുള്ള നികുതിയിളവുകളും അധികാരങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. നസ്രാണി വ്യാപാരികളായ ചാത്തൻ വടുകനും ഇരവി ചാത്തനും അവരുടെ പീടികമുറിക്ക് വാടക നൽകേണ്ടതില്ല എന്നും അവർ വിലനിശ്ചയിച്ച സാധനങ്ങളാണ് എല്ലാവരും വാങ്ങിക്കേണ്ടതെന്നും കച്ചവടം ആരും തടസ്സപ്പെടുത്താൻ പാടില്ലെന്നും മറ്റുമുള്ള കാര്യങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവർ ചുങ്കവും ഓണനെല്ലും പടവിളിനെല്ലും കൊടുക്കേണ്ടതാണെന്നും എഴുതിയിട്ടുണ്ട്.
മണിഗ്രാമം എന്നാൽ ക്രിസ്ത്യൻ വ്യാപാര കോർപ്പറേഷനാണ്. അതുപോലെ തന്നെ ജൂത വ്യാപാര കോർപ്പറേഷനുകളായിരുന്നു അഞ്ചുവണ്ണം എന്ന് അറിയപ്പെട്ടിരുന്നത്. ഈ വ്യാപാര കോർപ്പറേഷനുകൾക്ക് അതിന്റെ പരിധിയിൽ പെടുന്ന സ്ഥലത്ത് സ്വയംഭരണാവകാശം രാജാവ് നൽകിയിരുന്നു. നികുതിപിരിവ്, വിലനിർണ്ണയം, നീതിനിർവ്വഹണം തുടങ്ങി ഭരണകൂടം കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ ഇവരാണ് നിർവ്വഹിച്ചിരുന്നത്.
എ ഡി 800 ൽ സ്ഥാപിതമായതാണ് ഈ പള്ളി എന്ന് പറയുന്നു. ഇന്ന് പൗരാണികത്വമൊന്നുമില്ല. ആധുനിക രീതിയിലുള്ള നിർമ്മാണങ്ങളാണ് കാണാൻ സാധിച്ചത്. പഴയ ഒരു കൽവിളക്ക് മാത്രം ഗതകാല സ്‌മരണകൾ ഉണർത്തി നിൽക്കുന്നു.
പള്ളി രേഖകൾ പ്രകാരം 1789 ൽ ടിപ്പുസുൽത്താന്റെ പടയോട്ട സമയത്ത് താഴേക്കാട് പള്ളി അഗ്നിക്കിരയാവുകയും തിരുസ്വരൂപങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. പരിഭ്രാന്തരായ ജനങ്ങൾ അവിടെ നിന്ന് പലസ്ഥലങ്ങളിലേക്കും പലായനം ചെയ്തു. കാലം കഴിഞ്ഞുപോയപ്പോൾ താഴേക്കാട്ടുകാർ സാവധാനം സ്വന്തം സ്ഥലത്തേക്ക് തിരിച്ചുവരികയും തങ്ങൾ ജീവനുതുല്യം സ്നേഹിച്ച് ആരാധിച്ചിരുന്ന തിരുസ്വരൂപം അന്വേഷിക്കുകയും ചെയ്തു. അവരുടെ പ്രാർത്ഥന മുത്തപ്പൻ കേട്ട് അരുളപ്പാടുണ്ടായി എന്നും അതനുസരിച്ച് തിരച്ചിൽ നടത്തിയപ്പോൾ പള്ളിക്ക് സമീപത്തുള്ള കിണറ്റിൽ നിന്ന് തിരുസ്വരൂപം തിരിച്ചുകിട്ടി എന്നുമാണ് കഥ. ചരിത്രവും കഥകളും കൈകോർത്തിരിക്കുന്നു രസകരമായി തന്നെ.





