Role of elephants in temples

കേരളത്തിലെ ക്ഷേത്രസങ്കല്പം, ക്ഷേത്രനിര്‍മ്മാണവിധി, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ മറ്റു സംസ്ഥാനങ്ങളിലെ ദേവാലയങ്ങളിലേതിനേക്കാള്‍ വളരെയേറെ വ്യത്യസ്തമാണ്. മറ്റു സംസ്ഥാനങ്ങളിലെ ദേവാലയങ്ങളിലെ ചൈതന്യത്തിന്റെ നിലനില്‍പ്പ്, ആ സ്ഥലത്തിന്റെ പ്രാധാന്യം അവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ച സിദ്ധന്റെ തപഃശക്തി എന്നിവയെ ആശ്രയിച്ചു മാത്രമാണ്. എന്നാല്‍ കേരളീയ ക്ഷേത്രങ്ങളിലെ ദേവചൈതന്യത്തിന്റെ നിലനില്‍പ്പ് അവിടങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിലെ പ്രത്യേകിച്ച് നിഷ്‌കര്‍ഷതയുംകൊണ്ട് മാത്രമാണ്.
ആഗമതന്ത്രശാസ്ത്രമനുസരിച്ചുള്ള ക്രിയാദികള്‍ കൃത്യമായും പാലിക്കപ്പെടുന്നതു കേരളത്തില്‍ മാത്രമാണ്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തുന്നത് ആ നാടിനുതന്നെ ദോഷകരമാണെന്നാണു തന്ത്രശാസ്ത്രം പറയുന്നു.
ക്ഷേത്രങ്ങളില്‍ ദേവീദേവന്മാരെ പുറത്തേക്കെഴുന്നെള്ളിക്കുന്നതിനു വാഹനം വേണം. രഥം, കുതിര, ആന എന്നിവയെയാണു വാഹനമായി
ഉപയോഗിക്കാറുള്ളത്. ഇവയില്‍ ആദ്യം പറഞ്ഞ രണ്ടും കേരളീയ ക്ഷേത്രാചാരങ്ങള്‍ക്കു യോജിക്കുന്നതല്ല. ദേവന്‍ (ദേവത)
എഴുന്നെള്ളുന്നതു നോക്കുന്ന ഭക്തജനത്തിന്റെ ദൃഷ്ടി ആദ്യമായി പതിക്കുന്നതു വിഗ്രഹത്തിന്മേലായിരിക്കണം. കുതിരപ്പുറത്തായിരിക്കുമ്പോള്‍ കുതിരയെ നിയന്ത്രിക്കുന്നവനായിരിക്കും ആദ്യമായി ദൃഷ്ടിയില്‍ പെടുക. പോരാ, കുതിര എത്ര ഇണങ്ങിയതാണെങ്കിലും ശരി ഏതു നിമിഷവും വെകിളി പിടിച്ച് ചാടിക്കളയും. അതു മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ ദേവന്മാര്‍പോലും അശക്തരാണെന്നാണ് ആപ്ത വാക്യം.തിടമ്പ് അശുദ്ധമാവുകയും ചെയ്യും. വീണ് പൊട്ടിപ്പോവാനുള്ള സാദ്ധ്യതയും കൂടുതലാണ്. കേരളീയാചാരമനുസരിച്ചു തിടമ്പ്
അശുദ്ധമാകുന്നതു ഗുരുതരമായ ദോഷമാണ്. ഇനി തേരായാലും മുന്‍പറഞ്ഞപോലെത്തന്നെയാണ്. തേര്‍ വലിക്കുന്നവരോ, സാരഥിയോ
ആണ് ആദ്യമായി ദൃഷ്ടിയില്‍പ്പെടുക. കൂടാതെ ഇവിടെയും അശുദ്ധി സംഭവിക്കുമെന്നുള്ളതു തീര്‍ച്ചതന്നെ.
ആനയാണു വാഹനമെങ്കില്‍ ഭക്തന്റെ ദൃഷ്ടി ആദ്യമായി പതിക്കുന്നത് ആനപ്പുറത്തു കോലത്തിന്മേലിരിക്കുന്ന തിടമ്പിന്മേലായിരിക്കും.ആനയെ നിയന്ത്രിക്കുന്നവന്റെ സ്പര്‍ശംകൊണ്ടുള്ള അശുദ്ധിയേല്ക്കുകയുമില്ല. ആന വിഘ്‌നനിവാരകനായ ഗണപതിയുടെ പ്രതീകമാണ്.അതിനു ദിവ്യത്വമുണ്ട്. കുതിരക്കും തേരിനും ദിവ്യത്വമില്ല. ഐശ്വര്യദേവതയായ മഹാലക്ഷ്മിയുടെ ഇരിപ്പിടമാണു ഗജമസ്തകം.
വാഹനമായി ആന വേണമെന്നു മാത്രമല്ല, കൊമ്പനാന തന്നെയായിരിക്കണം. കരയില്‍ ജീവിക്കുന്ന ജീവികളില്‍വെച്ച് ഏറ്റവും വലുതുഎന്നതിനുമുപരി ആനക്കു പല പ്രത്യേകതകളുമുണ്ട്.
തന്മൂര്‍ദ്ധനി വസേദ് ബ്രഹ്മാ ലലാടേ സ്‌കന്ദ ഏവ ച
മസ്തകേ വീരഭദ്രഃ സ്യാദക്ഷ്‌ണോശ്ച ശശിഭാസ്‌കരൗ
നാസികായാം തു വിഘ്‌നേശോ രുദ്രാശ്ച ശ്വാസ ഏവ ച
മുഖേ ച ഭാഗ്ലക്ഷ്മീസ്തു വീരലക്ഷ്മീ രദദ്വയെ.
ശൃംഗാഗ്രതഃ കൃതാന്തഃ സ്യാന്നരസിംഹഃ കപോലകെ
പാദേഷു വേദാശ്ചത്വാരൊ വിഷ്ണുരസ്യ കരേ സ്ഥിതഃ
നഖാഗ്രേഷ്വഷ്ടമീചന്ദ്രസ്തദ്ഭഗേ മാരുതസ്തഥാ
അഗ്നിര്‍നാഭൗ വിധാതാ ച കുക്ഷൗ മേഢ്രേ പ്രജാപതിഃ
അന്യേഷു നാഗാസ്തിഷ്ഠന്തി സര്‍വ്വേ ലോകധൂരന്ധരാഃ
ആനയുടെ ശിരസ്സില്‍ ബ്രഹ്മാവ്, നെറ്റിമേല്‍ സ്‌കന്ദന്‍, മസ്തകത്തില്‍ വീരഭദ്രന്‍, കണ്ണുകളില്‍ ചന്ദ്രസൂര്യന്മാര്‍, നാസികയില്‍ ഗണപതി,ശ്വാസത്തില്‍ രുദ്രന്മാര്‍, മുഖത്തില്‍ ഭാഗ്യലക്ഷ്മി, ദന്തങ്ങളില്‍ വീരലക്ഷ്മി, കൊമ്പന്റെ അഗ്രങ്ങളില്‍ കൃതാന്തന്‍, കവിള്‍ത്തടത്തില്‍ നരസിംഹം,
കാലുകളില്‍ നാലു വേദങ്ങള്‍, തുമ്പിക്കയ്യില്‍ വിഷ്ണു, നഖാഗ്രങ്ങളില്‍ അഷ്ടമീചന്ദ്രന്‍, വേഗത്തില്‍ വായു, നാഭിയില്‍ അഗ്നി, വയറ്റില്‍
വിധാതാവ്, മേഡ്രത്തില്‍ പ്രജാപതി, മറ്റവയവങ്ങളില്‍ നാഗങ്ങള്‍ എന്നിവര്‍ ആനയുടെ ശരീരത്തില്‍ നിവസിക്കുന്നു. മനുഷ്യരെപ്പോലെകരചരങ്ങള്‍ മടക്കാന്‍ കഴിയുന്ന ജീവിയാണാന. മനുഷ്യരെപ്പോലെ നൂറ്റിയിരുപതു വയസ്സാണ് ആനയുടെ ആയുസ്സ്. അപൂര്‍വ്വം ചിലപ്രത്യേക ക്ഷേത്രങ്ങളില്‍ മാത്രമേ എഴുന്നെള്ളിപ്പിന് ഇത്ര ആനകളുടെ അകമ്പടി വേണമെന്നുള്ളൂ.ചില സംഗതികള്‍ പാലിച്ചാല്‍ ആനകളെക്കൊണ്ടുള്ള ഉപദ്രവങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
1) ആനക്കാര്‍ ഇന്ന് ആനകളെക്കൊണ്ടു
നടക്കുന്നതു കേവലം ഭേദ്യംകൊണ്ടു മാത്രമാണ്. അവര്‍ക്ക് ആനകളെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവ് അല്പമെങ്കിലും
ഉണ്ടാക്കുവാനുള്ള പദ്ധതിയുണ്ടാക്കുക.
2) ആനക്കു വേണ്ടവിധത്തില്‍ ഭക്ഷണം, വെള്ളം എന്നിവ കൊടുക്കുക.
3) ഒരു ദിവസം ഇത്രസമയം
മാത്രമേഎഴുന്നേള്ളിക്കാനുപയോഗിക്കുകയുള്ളൂ എന്നു നിശ്ചയിക്കുക.
4) ആനക്കു വിശ്രമം കൊടുക്കുക.
5) എഴുന്നെള്ളിക്കാന്‍ പറ്റുന്ന
ആനകളെ മാത്രം എഴുന്നെള്ളിപ്പിനുപയോഗിക്കുക
6) ആനയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നതു സാധിക്കുമെങ്കില്‍ ഒഴിവാക്കുക.
കടപ്പാട്: പെരുവനം - ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച്Sadhgamaya Foundation പ്രകാശനം ചെയ്ത സ്മരണികയില്‍ ശ്രീ തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് (തന്ത്രി, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം) എഴുതിയ ലേഖനം...